കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് നേതൃത്വത്തിനെതിരെ വീണ്ടും തുറന്നടിച്ച് ഷാനിമോള്‍ ഉസ്മാന്‍. പാര്‍ട്ടിക്ക് വേണ്ടി വെയിലും മഴയും കൊണ്ട് സമരം ചെയ്തവരെ സീറ്റിലേക്ക് പരിഗണിച്ചില്ലെന്നും സാറു പറയുന്നതാണ് ശരി എന്നു പറയുന്നവരെ പ്രോത്സാഹിപ്പിക്കുന്ന രീതിയാണ് കോണ്‍ഗ്രസിലെന്നും ഷാനിമോള്‍ ഉസ്മാന്‍ മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.രാജ്യത്ത് ഏറ്റവും കൂടുതല്‍ പുരുഷമേധാവിത്ത സമീപനം നിലനില്‍ക്കുന്നത് കേരളത്തിലെ കോണ്‍ഗ്രസിലാണെന്നും ഷാനിമോള്‍ ഉസ്മാന്‍ കൂട്ടിച്ചേര്‍ത്തു.
ഷാനിമോള്‍ പറഞ്ഞത്: ”മുസ്ലീം വനിതയെ രാജ്യസഭയിലേക്ക് അയക്കുന്ന തീരുമാനം ‘റെവല്യൂഷന്‍’ എന്നാണ് പല നേതാക്കളും പറഞ്ഞത്. ‘റെവല്യൂഷന്‍’ നടപ്പാക്കാന്‍ പോയപ്പോള്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനായി തെരഞ്ഞെടുപ്പ് സമിതി വിളിച്ചു ചേര്‍ക്കുക എന്ന അടിസ്ഥാനപരമായ കാര്യം പാലിച്ചില്ല. എ കെ ആന്റണിയെ വീണ്ടും മത്സരിക്കാന്‍ തീരുമാനിപ്പിച്ചപ്പോള്‍ ഉണ്ടായ പോലെ ഒരു പ്രമേയം പാസാക്കി ഡല്‍ഹിക്ക് അയയ്ക്കാന്‍ പോലും സമിതി കൂടിയില്ല.”
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരെ പരിഗണിക്കേണ്ടെന്ന തീരുമാനം ആരാണ് എടുത്തതെന്നും ഷാനിമോള്‍ ചോദിച്ചു.
”പാര്‍ട്ടിക്ക് വേണ്ടി വെയിലും മഴയും കൊണ്ട് സമരം ചെയ്തവരെ രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കാനും നേതൃത്വം തയ്യാറായില്ല. 50 വയസിനു താഴെയുള്ളവരെ പരിഗണിച്ചാല്‍ മതിയെന്ന കേരളത്തിന് മാത്രമായുള്ള രഹസ്യ നിര്‍ദേശം ആരുടെ താല്‍പ്പര്യ പ്രകാരമാണ്. രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍ പുരുഷമേധാവിത്ത സമീപനം നിലനില്‍ക്കുന്നത് കേരളത്തിലെ കോണ്‍ഗ്രസിലാണ്. ‘സാറു പറയുന്നതാണ് ശരി’ എന്നു പറയുന്നവരെ തിരഞ്ഞു പിടിച്ച് പ്രോത്സാഹിപ്പിക്കുന്ന സ്ഥലമാണ് ഇവിടെ.”-ഷാനിമോള്‍ പറഞ്ഞു.