കോട്ടയം: കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ഡ്രൈവറുടെ ശ്രമമെന്ന് പരാതി. പത്തനംതിട്ട ഡിപ്പോയില്‍ നിന്നും ബംഗളൂരുവിലേക്കുള്ള സൂപ്പര്‍ ഡീലക്സ് ബസില്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് സംഭവം. ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ പിജി വിദ്യാര്‍ത്ഥിനി ഇതു സംബന്ധിച്ച്‌ നല്‍കിയ പരാതിയില്‍ കെഎസ്‌ആര്‍ടിസി വിജിലന്‍സ് ഓഫീസര്‍ അന്വേഷണം തുടങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പത്തനംതിട്ട ഡിപ്പോയില്‍ ജോലി ചെയ്യുന്ന ചിറ്റാര്‍ സ്വദേശിയായ ഡ്രൈവര്‍ ഷാജഹാനെതിരേയാണ് പരാതി. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് പുറപ്പെട്ട ബസില്‍ കോട്ടയത്തു നിന്നാണ് പിജി വിദ്യാര്‍ത്ഥിനി കയറിയത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് കൃഷ്ണഗിരിക്ക് സമീപം വച്ചാണ് പീഡനം നടന്നത് എന്നാണ് പരാതിയില്‍ പറയുന്നത്.

യുവതി ബംഗളൂരുവില്‍ എത്തിയതിന് ശേഷം ഇ-മെയിലിലാണ് പരാതി നല്‍കിയത്. ബസിന്റെ ജനല്‍പ്പാളി നീക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ഇവര്‍ ഷാജഹാന്റെ സഹായം തേടുകയായിരുന്നു. ദീര്‍ഘദൂര സര്‍വീസുകളില്‍ രണ്ട് ഡ്രൈവര്‍മാരാണുണ്ടാവുക. ഇരുവരും മാറി മാറി ഓടിക്കും. മറ്റൊരു ഡ്രൈവര്‍ ഓടിച്ചു കൊണ്ടിരുന്നപ്പോഴാണ് ഷാജഹാന്റെ സഹായം യുവതി തേടിയത്.

ഗ്ലാസ് നീക്കാനെന്ന വ്യാജേനെ യുവതിക്ക് സമീപമെത്തിയ ഷാജഹാന്‍ ജനനേന്ദ്രിയം തന്റെ തുടയില്‍ ഉരസുകയും സ്വകാര്യ ഭാഗങ്ങളില്‍ പിടിച്ച്‌ അമര്‍ത്തുകയും ചെയ്തുവെന്നാണ് പരാതി. അപ്രതീക്ഷിതമായ ചെയ്തിയില്‍ ഭയന്നു പോയ തനിക്ക് ആ സമയം ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്നും ബംഗളൂരുവിലെ വീട്ടിലെത്തിയ ശേഷമാണ് പരാതി നല്‍കുന്നതെന്നും യുവതിയുടെ പരാതിയിലുണ്ട്.

കെഎസ്‌ആര്‍ടിസി വിജിലന്‍സ് ഓഫീസര്‍ പരാതി പത്തനംതിട്ട ഡിടിഓയ്ക്കും വിജിലന്‍സ് ഓഫീസര്‍ ഇന്‍ ചാര്‍ജിനും കൈമാറിയിട്ടുണ്ട്. ഇവര്‍ ഷാജഹാന്റെ മൊഴി എടുത്തുവെന്നാണ് സൂചന. താന്‍ നിരപരാധിയാണെന്നാണ് ഷാജഹാന്‍ പറയുന്നത്. അതേ സമയം, കെഎസ്‌ആര്‍ടിസിയില്‍ നിന്ന് നടപടിയുണ്ടാകാത്ത പക്ഷം യുവതി പരാതി പൊലീസിന് കൈമാറുമെന്നും സൂചനയുണ്ട്.

ഷാജഹാന്‍ മുന്‍പ് നിരവധി തവണ അച്ചടക്ക നടപടി നേരിട്ടയാളാണ്. സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാരോട് മോശമായി പെരുമാറിയതിന് ഇയാളെ പത്തനംതിട്ട ജില്ലയ്ക്ക് വെളിയിലേക്ക് വിട്ടെങ്കിലും സ്വാധീനം ഉപയോഗിച്ച്‌ തിരിച്ചെത്തി. കെഎസ്‌ആര്‍ടിസിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അടക്കം ഇയാളെ ഭയമാണെന്നും പറയുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക