കൊച്ചി: പാര്‍ട്ടി വിലക്ക് ലംഘിച്ച്‌ കോണ്‍ഗ്രസ് നേതാവ് കെവി തോമസ് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കും. കൊച്ചിയിലെ വീട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കെവി തോമസ് നിലപാട് വ്യക്തമാക്കിയത്. വികാരപരമായ വാക്കുകളോടെ ആയിരുന്നു കെ വി തോമസിന്റെ പ്രഖ്യാപനം. നിലപാട് അറിയിച്ചതോടെ കെവി തോമസിന് കോണ്‍ഗ്രസിന് പുറത്തേക്കുള്ള വഴികൂടിയാണ് തെളിയുന്നത്. പാര്‍ട്ടിയില്‍ നിരന്തരം അവഗണന നേരിട്ടെന്ന ചോദ്യം ഉന്നയിച്ച കെവി തോമസ് താനെന്ത് തെറ്റ് ചെയ്തു എന്നോ ചോദ്യം ഉന്നയിച്ച്‌ കൊണ്ടായിരുന്നു താന്‍ കണ്ണൂരിലേക്ക് പോവും എന്ന് കെ വി തോമസ് പ്രഖ്യാപിച്ചത്.

നൂലില്‍ കെട്ടിയിറങ്ങിയ വ്യക്തിയയല്ല താന്‍. പാര്‍ട്ടി അച്ചടക്കത്തില്‍ ഒതുങ്ങി നിന്ന് പ്രവര്‍ത്തിച്ച പാരമ്ബര്യമുള്ള വ്യക്തിയാണ്. പാര്‍ട്ടി നേതൃത്വത്തില്‍ ഇരുന്ന കാലത്ത് എറണാകുളത്ത് കോണ്‍ഗ്രസ് നേടിയ മുന്നേറ്റം എണ്ണിപ്പറഞ്ഞായിരുന്നു കെ വി തോമസിന്റെ മറുപടി. 2019 ല്‍ സീറ്റ് നിഷേധിച്ചു. ടിവിയിലാണ് സീറ്റ് നിഷേധിച്ച കാര്യം അറിഞ്ഞത്. എന്നിട്ടും പ്രതികരിച്ചില്ല. ഒന്നര വര്‍ഷം കാത്തിരുന്നു. പാര്‍ട്ടിയില്‍ ഒരു പരിഗണയും ലഭിച്ചില്ല. ഏഴ് പ്രാവശ്യം തെരഞ്ഞെടുപ്പില്‍ ജയിച്ചത് ജനങ്ങള്‍ നല്‍കി അംഗീകാരമായിരുന്നു. പാര്‍ട്ടിയില്‍ നിരന്തരം അവഗണന നേരിട്ടെന്ന ആക്ഷേപം ഉന്നയിച്ച കെവി തോമസ് താനെന്ത് തെറ്റ് ചെയ്തു എന്ന ചോദ്യം ഉന്നയിച്ച്‌ കൊണ്ടായിരുന്നു താന്‍ കണ്ണൂരിലേക്ക് പോവും എന്ന് പ്രഖ്യാപിച്ചത്. രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന രാഷ്ട്രീയ തീരുമാനങ്ങളില്‍ ഒന്ന് അറിയിക്കുന്നു എന്ന് വ്യക്തമാക്കിയായിരുന്നു കെവി തോമസ് വിഷയത്തില്‍ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിന്റെ പേരില്‍ കെവി തോമസിന് കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് പോവേണ്ടിവന്നാല്‍ അദ്ദേഹത്തിന് രാഷ്ട്രീയ അഭയം നല്‍കുമെന്ന തരത്തില്‍ സിപിഐഎം നേതാക്കള്‍ നേരത്തെ തന്നെ നിലപാട് അറിയിച്ചിരുന്നു. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍, പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി, മുതിര്‍ന്ന നേതാവ് ഇപി ജയരാജന്‍ എന്നിവരാണ് വിഷയത്തില്‍ പരസ്യമായി നിലപാട് എടുത്തത്. കെവി തോമസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന്റെ പേരില്‍ വഴിയാധാരമാവില്ലെന്നാണ് സിപിഐഎം നല്‍കിയ വാഗ്ദാനം.

സെമിനാറില്‍ പങ്കെടുത്താല്‍ കെവി തോമസ് ദുഃഖിക്കേണ്ടി വരില്ലെന്നാണ് എംഎ ബേബി നടത്തിയ പ്രതികരണം. കോണ്‍ഗ്രസ് നടപടിയെടുത്താല്‍ കെ വി തോമസിനെ സിപിഐഎം സംരക്ഷിക്കും എന്ന സൂചനകൂടിയാണയിരുന്നു എംഎ ബേബി നല്‍കിയത്. സിപിഐഎമ്മിനോട് സഹകരിക്കുന്നവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നതാണ് പാര്‍ട്ടിയുടെ ചരിത്രം എന്നും എംഎ ബേബി വ്യക്തമാക്കുന്നു.

എന്നാല്‍, കെവി തോമസ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ടാലും വഴിയാധാരമാവില്ലെന്നും എംവി ജയരാജനും വ്യക്തമാക്കിയിരുന്നു. കാലിക പ്രസക്തിയുള്ളതാണ് പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാര്‍ മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലുമാണ് അദ്ദേഹത്തെ ക്ഷണിച്ചത് എന്നും എംവി ജയരാജന്‍ ചുണ്ടിക്കാട്ടിയിരുന്നു.

പാര്‍ട്ടി നിര്‍ദേശം ലംഘിച്ചാല്‍ കെവി തോമസിന് ഇനി പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാവില്ലെന്ന് ബുധനാഴ്ച തന്നെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്താല്‍ കെവി തോമസ് പാര്‍ട്ടിക്ക് പുറത്തേക്ക് പോകേണ്ടി വരുമെന്നായിരുന്നു് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നല്‍കിയ മുന്നറിയിപ്പ്. ‘പുറത്ത് പോകാനുള്ള മനസ്സുണ്ടെങ്കിലേ ഈ പരിപാടിയില്‍ പങ്കെടുക്കൂ. എന്നായിരുന്നു സുധാകരന്റെ പ്രതികരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക