തിരുവനന്തപുരം: സ്‌കൂള്‍ യൂണിഫോമില്‍ (School Uniform) നെയ്യാറ്റിന്‍കരയിലെ ജ്വല്ലറിയില്‍ കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ 25000 രൂപ കവര്‍ന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ (School student) പൊലീസ് കണ്ടെത്തി. സ്റ്റേഷനില്‍ എത്തിച്ച വിദ്യാര്‍ത്ഥിനിയെ രക്ഷിതാകള്‍ക്കൊപ്പം വിട്ടയച്ചു. വിദ്യാര്‍ഥിനി മോഷ്ടിച്ച പണം മടക്കി നല്‍കാമെന്ന് രക്ഷിതാക്കള്‍ അറിയിച്ചതോടെ ജ്വല്ലറി ഉടമയും പരാതി നല്‍കിയില്ല.
സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തീരദേശത്തെ ഒരു സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം യൂണിഫോം ആണ് മോഷണം നടത്തുമ്ബോള്‍ വിദ്യാര്‍ഥിനി ധരിച്ചിരുന്നത് എന്ന് മനസ്സിലാക്കിയ പൊലീസ് ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. കൂടാതെ സമീപത്തെ ബ്യൂട്ടി പാര്‍ലറില്‍ നിന്നും സമീപത്തെ മൊബൈല്‍ ഷോപ്പില്‍ നിന്നും മുഖം വ്യക്തമാകുന്ന ചിത്രങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. ഇതും ആളെ കണ്ടെത്താന്‍ സഹായിച്ചു.
കഴിഞ്ഞ ദിവസം രാവിലെ പല്ലുവേദന എന്ന പേരിലാണ് ഈ പെണ്‍കുട്ടി സ്‌കൂളില്‍ നിന്നും പുറത്തിറങ്ങുന്നത്. നെയ്യാറ്റിന്‍കരയില്‍ എത്തിയ പെണ്‍കുട്ടി ബ്യൂട്ടി പാര്‍ലറില്‍ പോയി തലമുടി സ്‌ട്രെയ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ബ്യൂട്ടിഷന്‍ ആവശ്യപ്പെട്ട തുക കൈവശം ഇല്ലാതിരുന്ന വിദ്യാര്‍ഥിനി 20 മിനുട്ടിനുള്ളില്‍ തിരികെയെത്തി മുടി സ്‌ട്രെയ്റ്റ് ചെയ്തു മടങ്ങി. ഇതിനിടെയാണ് കവര്‍ച്ച നടത്തിയതെന്ന് പൊലീസ് കരുതുന്നു.
സമീപത്തെ ഒന്നിലധികം മൊബൈല്‍ ഷോപ്പുകളിലെത്തി 1000 രൂപ വീതം കടമായി ആവശ്യപ്പെട്ടു. അവര്‍ ആവശ്യം നിരാകരിച്ചതിനു ശേഷമാണ് വെള്ളി ആഭരണങ്ങള്‍ വില്‍ക്കുന്ന ജ്വല്ലറിയില്‍ എത്തി പണം കവര്‍ന്നത്. ജ്വല്ലറിയിലെ 2 പേരില്‍ ഒരാള്‍ ബാങ്കില്‍ പോയിരുന്നു. മറ്റെയാള്‍ ജ്വല്ലറിയിലും ഉണ്ടായിരുന്നു. പക്ഷേ, മരുന്നു കഴിച്ചതിനെ തുടര്‍ന്നു മയങ്ങിപ്പോയി. ആ തക്കത്തിനായിരുന്നു കവര്‍ച്ച.
മോഷണ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് വളരെ ഞെട്ടലോടെയാണ് ജനം കണ്ടത്. ഇടക്കാലത്ത് നെയ്യാറ്റിന്‍കര കേന്ദ്രീകരിച്ച് രാത്രി കടകള്‍ കുത്തിത്തുറന്നു കവര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പട്ടാപ്പകല്‍ കവര്‍ച്ച നടത്തിയത് വ്യാപാരികളെ ഞെട്ടിച്ചു. ഇന്നലെ ഉച്ചയോടെ മോഷണം നടത്തിയ വിദ്യാര്‍ഥിനിയെ പിടികൂടിയതോടെയാണ് വ്യാപാരികള്‍ക്ക് ആശ്വാസമായത്.