കീവ്: ഉക്രൈനെതിരെ റഷ്യ കനത്ത ആക്രമണം തുടങ്ങിയതോടെ കണ്ണീരണിയിക്കുന്ന കാഴ്ചകളാണ് എങ്ങും കാണാന്‍ കഴിയുന്നത്. ബോംബിങ്ങുകളും മിസൈലുകളും ടാങ്കുകളും കൊണ്ട് റഷ്യ മുന്നിട്ടിറങ്ങിയപ്പോള്‍ നൂറുകണക്കിന് ജീവനുകളാണ് നഷ്ടമായതും. 137 പേര്‍ കൊല്ലപ്പെട്ടതായി ഉക്രൈനും സ്ഥിരീകരിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ മുകളിലും റോഡുകളിലുമെല്ലാം മിസൈല്‍ വന്ന് പതിക്കുന്നു. തീപിടിച്ചു കെട്ടിടങ്ങള്‍ കത്തിയമരുന്നതും മൃതദേഹങ്ങള്‍ക്ക് മുന്നില്‍ ജനം വിലപിക്കുന്നതിന്റെ ദയനീയ കാഴ്ചകളുമെല്ലാമാണ് ഇപ്പോള്‍ ഉക്രൈനില്‍ നിന്നും പുറത്തു വരുന്നത്.
ഉക്രൈന്‍ ജനത ഇപ്പോള്‍ പ്രാണഭയത്തോടെ ഭൂഗര്‍ഭ മെട്രോകളിലാണ് അഭയം പ്രാപിക്കുന്നത്. റോഡുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലുമെല്ലാം മണിക്കൂറുകള്‍ നീണ്ട ക്യൂവാണ്. ഒരു രാജ്യങ്ങളും സഹായത്തിനില്ലെന്ന് ഉക്രൈന്‍ പ്രസിഡന്റ് വേദനയോടെ പറഞ്ഞു. ഇതിനിടെ, റഷ്യയിലേക്ക് സൈന്യത്തെ അയക്കില്ലെന്നും റഷ്യക്കെതിരെ കടുത്ത ഉപരോധം തുടരുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. ഉക്രൈനില്‍ റഷ്യന്‍ അധിനിവേശം തുടങ്ങിയ ശേഷമുള്ള തന്‍െറ ആദ്യ പ്രതികരണത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനെതിരെ രൂക്ഷ വിമര്‍ശനമാണ് ജോ ബൈഡന്‍ നടത്തിയത്.
പുടിനാണ് യുദ്ധം തെരഞ്ഞെടുത്തത്, അതിന്‍െറ പ്രത്യാഘാതവും റഷ്യ നേരിടണമെന്ന് ബൈഡന്‍ പറഞ്ഞു. പുടിനുമായി സംസാരിക്കുന്നത് ആലോചിച്ചിട്ടില്ല. മാസങ്ങള്‍ക്ക് മുമ്ബേ ആക്രമണം ആസൂത്രണം ചെയ്തുവെന്നും ബൈഡന്‍ കുറ്റപ്പെടുത്തി. നാറ്റോ അംഗരാജ്യങ്ങളെ സഹായിക്കും. ഈ സാഹചര്യത്തില്‍ എണ്ണ കമ്ബനികള്‍ വിലകൂട്ടരുതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി സംസാരിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് പുടിനോട് മോദി അഭ്യര്‍ഥിച്ചു. ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും മോദി വ്യക്തമാക്കി. നയതന്ത്രതലത്തില്‍ പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നും അദ്ദേഹം പുടിനോട് പറഞ്ഞു.