കൊല്ലം: ശാസ്താംകോട്ട ഡി.ബി കോളജിൽ ചരിത്രവിജയമാണ് കെഎസ്‌യു നേടിയത്. ഒരു സീറ്റിൽ ഒഴിച്ച് ബാക്കിയെല്ലാം വിജയിച്ചാണ് കെഎസ്‌യു ഡി.ബി കോളജിൽ വിജയം തൊട്ടത്. എന്നാൽ പിന്നാലെ കടുത്ത ആക്രമണമാണ് എസ്എഫ്ഐ, സിപിഎം പ്രവർത്തകർ നടത്തുന്നതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഇതോടെ കടുത്ത ഭാഷയിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരനും രംഗത്തെത്തി.
കോളജ് തിരഞ്ഞെടുപ്പിൽ തോറ്റതിന്റെ പേരിൽ കെഎസ്‌യുക്കാരുടെ വീടുകൾ കേറി മാതാപിതാക്കളെയടക്കം ആക്രമിക്കാൻ സിപിഎമ്മിന് നാണമില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു. സിപിഎമ്മിനോടും കേരള പൊലീസിനോടും കൂടി പറയുകയാണ്. ‘ശാസ്താംകോട്ടയിൽ നിങ്ങൾ നടത്തുന്ന തീക്കളി ഉടൻ അവസാനിപ്പിക്കണം. ഇല്ലെങ്കിൽ അതവസാനിപ്പിക്കാനുള്ള മാർഗങ്ങളെ പറ്റി കോൺഗ്രസ് ചിന്തിക്കും.’ അദ്ദേഹം കുറിച്ചു.
കുറിപ്പ് വായിക്കാം:
‘ശാസ്താംകോട്ടയിൽ ദേവസ്വം ബോർഡ് കോളജ് ഇലക്ഷൻ തോറ്റതിന്റെ പേരിൽ കെഎസ്‌യുക്കാരുടെ വീടുകൾ കേറി മാതാപിതാക്കളെയടക്കം ആക്രമിക്കാൻ സിപിഎമ്മിന് നാണമില്ലേ? അക്രമികൾക്ക് കൂട്ടുനിൽക്കാനാണോ കാക്കിയുമിട്ട് കേരള പോലീസ് നടക്കുന്നത്? ആക്രമണ വിധേയമായ വീടുകളിൽ കേറി പൊലീസ് തല്ലു കൊണ്ടവരുടെ മാതാപിതാക്കളെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്യുകയാണ്. പൊലീസിന്റെ തണലിലാണ് സിപിഎം ഗുണ്ടാവിളയാട്ടം നടത്തുന്നത്.
ഇത് നീതിരഹിതവും പക്ഷപാതപരവുമായ സമീപനമാണ്. അർധരാത്രിയിൽ കോൺഗ്രസ് പ്രവർത്തകരുടെ വീട്ടിൽ കേറി തെരുവു ഗുണ്ടകളെ ഓർമിപ്പിക്കുന്ന വിധത്തിൽ സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുന്ന ചില പൊലീസ് ഏമാൻമാരുടെ ദൃശ്യങ്ങൾ നവ മാധ്യമങ്ങളിൽ കണ്ടു.
ഡിജിപിയും ഡിഐജിയുമടക്കം ഉന്നത പൊലീസുദ്യോഗസ്ഥരോട് സിപിഎം ഗുണ്ടകളെയും പൊലീസിനെയും നിലയ്ക്കു നിർത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളക്കേസിൽ അകത്താക്കിയ കുട്ടികളെ എത്രയും പെട്ടെന്ന് പുറത്തിറക്കിയിരിക്കും. സിപിഎമ്മിനോടും കേരള പൊലീസിനോടും കൂടി പറയുകയാണ്, ശാസ്താംകോട്ടയിൽ നിങ്ങൾ നടത്തുന്ന തീക്കളി ഉടൻ അവസാനിപ്പിക്കണം. ഇല്ലെങ്കിൽ അതവസാനിപ്പിക്കാനുള്ള മാർഗങ്ങളെ പറ്റി കോൺഗ്രസ് ചിന്തിക്കും’.