കേരള കർണാടക അതിർത്തി ചെക്ക് പോസ്റ്റിലെ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
കാസർഗോഡ്: കേരളാ കര്‍ണാടക അതിര്‍ത്തിയായ മാക്കൂട്ടം ചെക്ക് പോസ്റ്റില്‍ ഏര്‍പ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ണ്ണാടക സര്‍ക്കാര്‍ പിന്‍വലിച്ചു. ഇനി മുതല്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ ടി പി സി ആര്‍ പരിശോധനയില്ലാതെ അതിര്‍ത്തി കടക്കാം. കര്‍ണാടകയിലേക്ക് പ്രവേശിക്കാന്‍ രണ്ട് ഡോസ് വാക്സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.
മാക്കൂട്ടം ചെക്ക് പോസ്റ്റില്‍ ഏഴു മാസമായി തുടരുന്ന നിയന്ത്രണങ്ങളാണ് കര്‍ണാടക സര്‍ക്കാര്‍ നീക്കിയത്. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് അതിര്‍ത്തി കടക്കാന്‍ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കി. രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് കര്‍ണാടകയിലേക്ക് പ്രവേശിക്കാം.
ചരക്ക് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും കച്ചവടക്കാര്‍ക്കും പുതിയ തീരുമാനം ഏറെ സഹായകരമാണ്. രാജ്യത്ത് എല്ലായിടത്തും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടും കര്‍ണാടക മാത്രം ഇളവ് നല്‍കാന്‍ തയ്യാറായിരുന്നില്ല.
ഇതിനെതിരെ കുടക് ജില്ലയില്‍ നിന്നും കേരളത്തില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു. കച്ചവട ആവശ്യങ്ങള്‍ക്കും മറ്റുമായി ദിവസേന അതിര്‍ത്തി കടക്കേണ്ടവര്‍ക്ക് കര്‍ണാടക സര്‍ക്കാറിന്‍്റെ നിയന്ത്രണങ്ങള്‍ പ്രയാസം സൃഷ്ടിച്ചിരുന്നു.
ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ചെക്ക് പോസ്റ്റില്‍ മണിക്കൂറുകള്‍ കാത്തു നില്‍ക്കേണ്ട സാഹചര്യം ചരക്ക് വാഹനങ്ങളെയും ബാധിച്ചിരുന്നു. ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കിയത് യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമാണ്.