കൊച്ചി: കേരളത്തിലെ ലഹരി വ്യാപാരത്തിന്റെ കേന്ദ്രമായി കൊച്ചി മാറിയിരിക്കുകയാണ്. തീവ്രലഹരി നുണയാന്‍ തെക്കുനിന്നും വടക്കുനിന്നും കൊച്ചിയിലേക്ക് എത്തുന്നവരില്‍ വിദ്യാര്‍ത്ഥിനികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെയുള്ള സ്ത്രീകളുമുണ്ട്. ഈ മാസം മാത്രം കൊച്ചിയിലെ ലഹരി വ്യാപാരവുമായി ബന്ധപ്പെട്ട് പുറത്തുവന്നത് ഞെട്ടിക്കുന്ന വാര്‍ത്തകളാണ്. സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ ലഹരി മാഫിയ പിടിയിലാക്കിയതും നമ്ബര്‍ 18 ഹോട്ടലില്‍ നടക്കുന്ന ലഹരി പാര്‍ട്ടികളും തുടങ്ങി കഴിഞ്ഞ ദിവസം പിടിയിലായ എട്ടംഗ സംഘം വരെ വെളിപ്പെടുത്തുന്നത് മെട്രോ നഗരത്തില്‍ പിടിമുറുക്കിയ ലഹരി മാഫിയയെ കുറിച്ചാണ്.
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ ടെക്കികളും അദ്ധ്യാപികമാരും വരെ മയക്കുമരുന്നു മാഫിയയുടെ ഇരകളാണ്. കോടികളുടെ മയക്കുമരുന്നുകളുമായി പിടിയിലാവുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയുമാണ്. ഉന്നതവിദ്യാഭ്യാസവും ഉയര്‍ന്ന ജോലിയുമുള്ള ചെറുപ്പക്കാരെ വലവീശിപ്പിടിക്കാനുള്ള ഇടനിലക്കാരും കൊച്ചിയില്‍ തഴച്ചുവളരുന്നു. മലയിറങ്ങി വരുന്ന കഞ്ചാവിനോട് കൊച്ചിക്ക് ഇപ്പോള്‍ പഴയ താത്പര്യമില്ല. കൊച്ചിക്ക് വേണ്ടത് എം.ഡി.എം.എ പോലുള്ള രാസലഹരികളാണ്. പൊലീസും എക്സൈസും തലങ്ങും വിലങ്ങും പായുമ്ബോഴും സ്കൂള്‍ കുട്ടികള്‍ക്കടക്കം ആവശ്യത്തിന് ഇവ ലഭ്യമാകുന്നുണ്ട്. ചെന്നൈ, ബംഗളൂരു, ഗോവ എന്നിവിടങ്ങളില്‍ നിന്നാണ് സിന്തറ്റിക്ക് ഡ്രഗ് കൊച്ചിയില്‍ എത്തുന്നത്.
പഞ്ചാബിനെപോലെ കൊച്ചിയും ഇന്നൊരു ലഹരി ഹബ്ബാണ്. കോടികളുടെ മയക്കുമരുന്ന് കച്ചവടം പ്രതിദിനം നടക്കുന്നു. ഇതില്‍ ഓരം ചേര്‍ന്ന് ഇടനിലക്കാരും മൊത്തവിതരണക്കാരും തടിച്ചുകൊഴുക്കുകയാണ്. കൊച്ചിയിലെ ലഹരി സംബന്ധമായ കേസുകള്‍ ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. ജനുവരി മുതല്‍ ഇതുവരെ 500ലധികം പേരെയാണ് സിന്തറ്റിക്ക് ഡ്രഗ് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 30 കലോ കഞ്ചാവ്, 733 എല്‍.എസ്.ഡി സ്റ്റാമ്ബ്, 108 നൈട്രോസണ്‍ ഗുളികകള്‍, 116.59 ഗ്രാം ഹാഷിഷ് ഓയില്‍ 5 ഗ്രാം ഹാഷിഷ്, 8,04,500 രൂപ, എന്നിവ പിടിച്ചെടുത്തു.സംസ്ഥാനത്ത് ആദ്യമായാണ് 733 എല്‍.എസ്.ഡി സ്റ്റാമ്ബുകള്‍ ഒരുമിച്ച് പിടികൂടുന്നത്.
പഴയതില്‍ നിന്നും വിഭിന്നമായി യുവതികളും വിദ്യാര്‍ത്ഥിനികളും വീട്ടമ്മമാരും അടക്കമുള്ള സ്ത്രീകളെയാണ് ലഹരി മാഫിയ ലക്ഷ്യം വെക്കുന്നത്. ഓരോ ലഹരി സംഘങ്ങളും പിടിയിലാകുമ്ബോള്‍ അതുമായി ബന്ധപ്പെട്ട് സ്ത്രീകളുടെ പേരുകളും ഉയര്‍ന്നു വരും. ലഹരിക്കടത്തിന് ഏറ്റവും നല്ലത് സ്ത്രീകളാണെന്ന തിരിച്ചറിവാണ് ലഹരി സംഘങ്ങളെ സ്ത്രീകളെ തേടിപ്പോകാന്‍ പ്രേരിപ്പിക്കുന്നത്. ലഹരിവസ്തുക്കളുമായി യാത്ര ചെയ്യുമ്ബോള്‍ സംഘത്തില്‍ പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ പരിശോധനകള്‍ കുറവായിരിക്കും എന്ന ധാരണയും സംഘത്തില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താന്‍ ലഹരി മാഫിയയെ പ്രേരിപ്പിക്കുന്നു.
ആദ്യം ലഹരി നല്‍കി അടിമകളാക്കിയ ശേഷമാണ് സ്ത്രീകളെ സംഘങ്ങള്‍ ലഹരി കടത്താന്‍ ഉപയോഗിക്കുന്നത്. പിന്നീട് ഇവരെ ഇടപാടുകാരെ കണ്ടെത്താനും സംഘം ഉപയോഗപ്പെടുത്തുന്നു. സ്കൂള്‍ – കോളജ് വിദ്യാര്‍ത്ഥിനികളായ കൗമാരക്കാര്‍, വിവാഹ ബന്ധം വേര്‍പെടുത്തിയ യുവതികള്‍, കുടുംബ പ്രശ്നങ്ങളില്‍ പെട്ട വീട്ടമ്മമാര്‍ എന്നിവരെ പ്രണയം നടിച്ചാണ് സംഘം വലയില്‍ വീഴ്ത്തുന്നത്. പിന്നീട് ചെറിയ രീതിയില്‍ ലഹരി വസ്തുക്കള്‍ നല്‍കി തുടങ്ങും. ലഹരി ഇല്ലാതെ പറ്റില്ലെന്ന അവസ്ഥയില്‍ എത്തുന്നതോടെ തങ്ങളുടെ സംഘത്തില്‍ ചേര്‍ക്കും. ഇതിനിടയില്‍ ലൈംഗിക ചൂഷണത്തിനും ഇവരെ വിധേയമാക്കുന്നു.
ഫോര്‍ട്ടു കൊച്ചിയിലെ ടീച്ചര്‍
വിവാഹ മോചനത്തിന് ശേഷം ചെറുതായി ലഹരി ഉപയോഗിച്ച് തുടങ്ങിയതാണ് ഫോര്‍ട്ടുകൊച്ചിയിലെ ടീച്ചര്‍ എന്ന് വിളിപ്പേരുള്ള സുസ്മിത ഫിലിപ്പ്. അത് പതിവായി. നിരവധി സുഹൃത്തുക്കളുള്ള സുസ്മിത ഇവരിലൂടെയാണ് ലഹരി വാങ്ങിയിരുന്നത്. വിലപിടിപ്പുള്ള വിദേശ ഇനം നായ്ക്കളെ വളര്‍ത്തുന്നത് ഹോബിയായിരുന്ന ഇവരെ ലഹരി സംഘങ്ങള്‍ പതിയെ അവരുടെ ഭാഗമാക്കി. എട്ട് ലക്ഷത്തോളം രൂപയാണ് അടുത്തിടെ മയക്കുമരുന്ന് ഇടപാടില്‍ സുസ്മിതയുടെ അക്കൗണ്ടില്‍ വന്നിട്ടുള്ളത്. ബി.എഡ് പൂര്‍ത്തിയായ ശേഷം ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുത്തുവരികയായിരുന്നു. സുസ്മിത താമസിക്കുന്ന കൂവപ്പടിയിലെ നാട്ടുകാര്‍ക്ക് ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും അറിയില്ല. ആരോടും വലിയ അടുപ്പം ഇവര്‍ പുലര്‍ത്തിയിരുന്നില്ല. വിവാഹമോചിതയാണ്. ഒരു മകളുള്ളത് ഭര്‍ത്താവിനൊപ്പമാണ്.
ടീച്ചറെന്ന് വിളിക്കുന്ന കൊച്ചി സ്വദേശിയായ സുസ്മിത ഫിലിപ്പാണ് ലഹരിക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്നത്. ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് വില്‍പ്പനയുടെ സൂത്രധാര സുസ്മിത ഫിലിപ്പായിരുന്നു. മട്ടാഞ്ചേരി പാണ്ടിക്കുടി സ്വദേശിയായ സുസ്മിതയാണ് സംഘത്തിന്‍റെ സാമ്ബത്തിക ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നതും പ്രതികള്‍ക്ക് സാമ്ബത്തിക സഹായം നല്‍കിയിരുന്നതും.
പ്രണയത്തില്‍ പെട്ട് ചതിക്കപ്പെട്ട പെണ്‍കുട്ടികള്‍
കലൂരില്‍ ശുചീകരണത്തൊഴിലാളി വാഹനമിടിച്ച് കൊല്ലപ്പെട്ടതിന് പിന്നാലെ പിടിയിലായ ലഹരി സംഘത്തില്‍ രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥിനികളാണ് ഉള്‍പ്പെട്ടിരുന്നത്. സ്കൂള്‍ ടോപ്പറായ വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ചാണ് ലഹരി സംഘം വലയിലാക്കിയത്. ഇതില്‍ ഒരു കുട്ടി ലൈംഗിക ചൂഷണത്തിനും ഇരയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കലൂരില്‍ വെച്ച് ശുചീകരണ തൊഴിലാളിയെ അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ച് കൊലപ്പെടുത്തുന്നത്. അപകടശേഷം നിര്‍ത്താതെപോയ കാര്‍ പീന്നീട് നാട്ടുകാര്‍ പിടികൂടി നോര്‍ത്ത് പൊലീസിന് കൈമാറി. അപകടത്തിന് പിറകെ കാറില്‍ നിന്നും യൂണിഫോമിലുണ്ടായിരുന്ന രണ്ട് പെണ്‍കുട്ടികളെയും മാറ്റുകയായിരുന്നു.
മറ്റ് രണ്ട് വാഹനങ്ങളിലും ഇടിച്ച് നിര്‍ത്തിയ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് എംഡിഎംഎ, കഞ്ചാവ് ബീഡി അടക്കം കണ്ടെത്തുന്നത്. കാറില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടികളെ ചോദ്യം ചെയ്തതോടെയാണ് യുവാക്കള്‍ തങ്ങളെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചതായി മൊഴി നല്‍കിയത്. പെണ്‍കുട്ടികളില്‍ ഒരാളുടെ വീട്ടില്‍വെച്ചായിരുന്നു എംഡിഎംഎ, എല്‍എസ്ഡി അടക്കം ഉപയോഗിച്ചത്. ഇതിനുശേഷം കാറില്‍ അമിതവേഗതയില്‍ പോകുമ്ബോഴാണ് അപകടമുണ്ടായത്. സംഭവത്തില്‍ എരൂര്‍ സ്വേദശി ജിത്തു, തൃപ്പൂണിത്തുറ സ്വദേശി സോണി സെബാസ്റ്റ്യന്‍ എന്നിവരുടെ അറസ്റ്റ് നോര്‍ട്ട് പൊലീസ് രേഖപ്പെടുത്തി. പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി മയക്കുമരുന്ന് നല്‍കി മയക്കുമരുന്ന് വില്‍പ്പന റാക്കറ്റില്‍ പങ്കാളികളാക്കാന്‍ ആയിരുന്നു പ്രതികളുടെ നീക്കമെന്നാണ് പോലീസ് സംശയിക്കുന്നത്.
നഗ്നമേനിയില്‍ നിന്നും എംഡിഎംഎ നുണയുന്ന അഞ്ജലി
നമ്ബര്‍ 18 ഹോട്ടലിലെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് പരാതിക്കാരി നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ്. കേസിലെ മൂന്നാം പ്രതിയായ അഞ്ജലി മറ്റൊരു യുവതിയെ നഗ്നയാക്കി കിടത്തിയ ശേഷം ലഹരി മരുന്ന് ശരീരത്തില്‍ വിതറി അത് നക്കിയെടുക്കുന്നത് താന്‍ കണ്ടു എന്നായിരുന്നു പരാതിക്കാരി വെളിപ്പെടുത്തിയത്. അഞ്ജലി എന്തുകൊണ്ടാണ് പെണ്ണും പെണ്ണും തമ്മിലുള്ള ലൈംഗികതയില്‍ ഏര്‍പ്പെടുന്നത് എന്ന് എനിക്ക് തോന്നിപ്പോയെന്നാണ് പരാതിക്കാരി പറയുന്നത്. സ്ത്രീകളുടെ തന്നെ നഗ്ന ശരീരത്തില്‍ സ്ത്രീകള്‍ തന്നെ ലൈംഗിക ആസക്തിയോടെ ചില ചേഷ്ടകള്‍ ചെയ്യുന്ന കാഴ്ചകള്‍ താന്‍ കണ്ടു. ഇത് കണ്ട് ഭയപ്പെട്ടു, ശബ്ദം പുറത്തുവരുന്നുണ്ടായിരുന്നില്ലെന്നും അവര്‍ വെളിപ്പെടുത്തി.
കൊല്ലത്തു നിന്നും ലഹരി തേടിയെത്തിയ തന്‍സീല
കഴിഞ്ഞ ദിവസം കാക്കനാട്ട് പിടിയിലായ എട്ടംഗ സംഘത്തില്‍ ഉള്‍പ്പെട്ട 24കാരി ലഹരി വാങ്ങാനായി കൊല്ലത്ത് നിന്നും എത്തിയതായിരുന്നു. തന്‍സീല വിവാഹ ബന്ധം വേര്‍പെടുത്തി കഴിയവേയാണ് ലഹരി സംഘത്തിന്റെ കയ്യില്‍ അകപ്പെടുന്നത്. ഒരു കുട്ടിയുടെ അമ്മ കൂടിയാണ് തന്‍സീല. ഈ കുട്ടിയെ ബന്ധുക്കളെ ഏല്‍പ്പിച്ചാണ് യുവതി മറ്റ് യുവാക്കള്‍ക്കൊപ്പം ഒരു കാറില്‍ കൊച്ചിയിലേക്ക് തിരിച്ചത്.
എംഡിഎംഎ എത്തുന്നത് ശ്രീലങ്കയില്‍ നിന്നും
ശ്രീലങ്കയാണ് കേരളത്തിലെത്തുന്ന എംഡിഎംഎയുടെ പ്രഭവകേന്ദ്രം. ശ്രീലങ്കയില്‍ നിന്നും എത്തിക്കുന്ന എം.ഡി.എം.എ. ബംഗളൂരുവില്‍ എത്തിച്ച് അവിടെ നിന്നുമാണ് പിന്നീട് കൊച്ചിയിലേക്ക് കൊണ്ടുവരിക. ഓയോ സൈറ്റ് വഴി മുറി ബുക്ക് ചെയ്ത ശേഷം സ്ത്രീകളടക്കം എത്തി കുടുംബമെന്ന് ചൂണ്ടിക്കാട്ടിയാണ് മുറിയിലെത്തുക. പിന്നീട് ഇടപാടുകാര്‍ ഹോട്ടലുകളിലെത്തി മയക്കുമരുന്ന് കൈപ്പറ്റി മടങ്ങുകയാണ് പതിവ്.