തിരുവനന്തപുരം: നയതന്ത്ര ബാഗില്‍ സ്വര്‍ണ്ണമാണെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനെന്ന അധികാരമുപയോഗിച്ച്‌ കസ്റ്റംസിനെ വിളിച്ചതിനു പുറമെ, ബംഗളൂരുവിലേക്ക് ഒളിവില്‍ പോവാനും മുന്‍കൂര്‍ജാമ്യം നേടാനും ശിവശങ്കര്‍ തനിക്ക് ഒത്താശ ചെയ്തെന്ന സ്വപ്നയുടെ വെളിപ്പെടുത്തലോടെ സ്വര്‍ണ്ണക്കടത്ത് കേസ് പുതിയ വഴിത്തിരിവില്‍.

ബാഗില്‍ സ്വര്‍ണ്ണമാണെന്നറിഞ്ഞാണ് ശിവശങ്കര്‍ ഇടപെട്ടതെന്ന വെളിപ്പെടുത്തല്‍, അദ്ദേഹത്തിനെതിരായ കുറ്റപത്രത്തിന് ബലം പകരും. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വഴിതെറ്റിക്കാനും മുഖ്യമന്ത്രിയെ കുടുക്കാന്‍ ശ്രമിക്കുന്നെന്ന് വരുത്താന്‍ ശബ്ദരേഖകള്‍ ഉണ്ടാക്കിയതും ശിവശങ്കറാണെന്ന് സ്വപ്ന പറഞ്ഞത് സര്‍ക്കാരിനും തിരിച്ചടിയായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്‍ഫോഴ്സ്‌മെ‌ന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലിരിക്കെ, വനിതാപൊലീസുകാരിയെ ഉപയോഗിച്ചാണ് മുഖ്യമന്ത്രിയുടെ പേരുപറയാന്‍ ഇ.ഡി നിര്‍ബന്ധിക്കുന്നെന്ന ശബ്ദരേഖയുണ്ടാക്കിയത്. ഒളിവിലായിരിക്കെ, സര്‍ക്കാരിനെ വെള്ളപൂശി ശബ്ദരേഖയുണ്ടാക്കിയതും ശിവശങ്കറായിരുന്നെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍. സ്വപ്നയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച്‌ വിശദമായ തുടരന്വേഷണം നടത്താനാണ് കേന്ദ്രഏജന്‍സികള്‍ ഒരുങ്ങുന്നത്.

ജുഡിഷ്യല്‍ അന്വേഷണം റദ്ദാക്കിയതിനെതിരായ അപ്പീലിലും സ്വപ്നയുടെ വെളിപ്പെടുത്തല്‍ കേന്ദ്രഏജന്‍സികള്‍ ഉപയോഗിക്കും. തന്നെ ചൂഷണം ചെയ്തെന്നതടക്കം സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ ഗുരുതരമാണ്. രണ്ടാം പ്രതിയായ സ്വപ്നയെ മാപ്പുസാക്ഷിയാക്കി കേസ് ബലപ്പെടുത്താനും ഇടയുണ്ട്. 164പ്രകാരം നല്‍കിയ രഹസ്യമൊഴിയിലെ കാര്യങ്ങളാണ് സ്വപ്ന വെളിപ്പെടുത്തിയത്.

ദുബായില്‍ നിന്നെത്തിച്ച 13.5 കോടിയുടെ 30 കിലോ സ്വര്‍ണ്ണം കസ്റ്റംസ് പിടിക്കുന്നതിന് മുമ്ബും ഇത്തരം ബാഗുകള്‍ വിട്ടുകിട്ടാന്‍ ശിവശങ്കര്‍ ഇടപെട്ടിട്ടുണ്ടെന്നും പിടിച്ച ബാഗില്‍ സ്വര്‍ണ്ണമുണ്ടെന്ന് താന്‍ ഫോണിലും നേരിട്ടും ശിവശങ്കറിനെ അറിയിച്ചെന്നുമാണ് സ്വപ്ന പറയുന്നു. സ്വര്‍ണക്കടത്ത് അറിയാമായിരുന്നിട്ടും മറച്ചുവച്ചതിന് കസ്റ്റംസ് ശിവശങ്കറിന് കുറ്റപത്രം നല്‍കിയിരിക്കയാണ്. ഇനി ശിവശങ്കറിന്റെ പങ്കാളിത്തം വിശദമായി അന്വേഷിച്ചേക്കും. കോണ്‍സുലേറ്റിനെ മറയാക്കിയ എല്ലാ സ്വര്‍ണ്ണക്കടത്തും ശിവശങ്കറിന് അറിയാമായിരുന്നെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍.

സ്വപ്നയുടെ പേരിൽ ശിവശങ്കറിൻറെ ലോക്കർ

ലൈഫ് മിഷനിലേതടക്കം നിരവധി ഇടപാടുകളിലെ കമ്മിഷന്‍ പണമാണ് ലോക്കറിലുണ്ടായിരുന്നതെന്ന് സ്വപ്ന പറയുന്നു. ലോക്കറിലുണ്ടായിരുന്നത് ശിവശങ്കറിന്റെ പണമാണെന്നാണ് സൂചന. സ്വപ്നയുടെ പണം ലോക്കറില്‍ വയ്ക്കാന്‍ സഹായിച്ചെന്നാണ് ശിവശങ്കര്‍ ഇതുവരെ പറഞ്ഞിരുന്നത്. സര്‍ക്കാരിന്റെ കൂടുതല്‍ പദ്ധതികളിലെ അഴിമതികളിലേക്ക് അന്വേഷണം നീളാനിടയാക്കുന്നതാണ് ഈ വെളിപ്പെടുത്തല്‍.

കേന്ദ്രഏജന്‍സികള്‍ക്ക് ക്ലീന്‍ചിറ്റ്:

മുഖ്യമന്ത്രിക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് പറയിക്കാന്‍ കേന്ദ്രഏജന്‍സികള്‍ സമ്മര്‍ദ്ദം ചെലുത്തിയില്ലെന്ന് സ്വപ്ന പറയുന്നു. മുഖ്യമന്ത്രിയുമായുള്ള ബന്ധത്തെക്കുറിച്ച്‌ സാധാരണ ചോദ്യങ്ങള്‍ മാത്രമാണുണ്ടായത്. ശിവശങ്കര്‍ വഴിയാണ് മുഖ്യമന്ത്രിയെ ബന്ധപ്പെട്ടിരുന്നത്. കുടുംബവുമായി വലിയ പരിചയമില്ല. ഷാര്‍ജാ ഭരണാധികാരിയുടെ സന്ദര്‍ശനത്തിനിടെയാണ് ഭാര്യ കമലയുമായി ബന്ധപ്പെട്ടത്. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന് പോയിട്ടില്ലെന്നും സ്വപ്ന പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക