കോൺഗ്രസിൽ ശൈലി മാറ്റത്തിൻറെ കാലമാണ്. ഈ ശൈലി മാറ്റത്തിന് രാഷ്ട്രീയ എതിരാളികൾ ആരോപണം ആയും, കോൺഗ്രസ് അണികൾ ആവേശത്തോടെയും ഈ ശൈലി മാറ്റത്തെ വിളിക്കുന്നത് സുധാകരനിസം എന്നാണ്. ഈ ശൈലി മാറ്റത്തിന് സമാനമായ ശൈലി മാറ്റം തന്നെയാണ് കോട്ടയത്തെ കോൺഗ്രസിലും നടക്കുന്നത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.

ജനുവരി 13 ആം തീയതി രാത്രിയിലാണ് സംഭവം നടന്നത്. ഇതിന് തലേന്ന് ഇന്ദിരാഗാന്ധി സ്മാരകത്തിൽ സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പാർട്ടി ചിഹ്നം പെയിൻറ് ചെയ്യുകയും, സ്മാരകത്തെ മറച്ച് കൊടിതോരണങ്ങൾ അടക്കമുള്ള പ്രചരണ വസ്തുക്കൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. കോൺഗ്രസ് പ്രവർത്തകർ ഇത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് പെയിൻറ് മാറ്റി, എന്നാൽ പ്രചരണ വസ്തുക്കൾ മാറ്റാൻ സിപിഎം കൂട്ടാക്കിയില്ല.രാത്രി 12 മണിക്കുള്ളിൽ ഇത് നീക്കം ചെയ്തില്ലെങ്കിൽ തങ്ങൾ സ്വയം ഇത് നീക്കം ചെയ്യുമെന്ന് നാട്ടകം സുരേഷ് ബന്ധപ്പെട്ട സിപിഎം പ്രാദേശിക നേതാക്കളെ അറിയിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തൻറെ സ്വദേശമായ നാട്ടകത്ത് ഇന്ദിരാഗാന്ധി സ്മാരകത്തിന് നേരെ സിപിഎം നടത്തിയ കടന്നുകയറ്റം അദ്ദേഹം അംഗീകരിക്കാൻ കൂട്ടാക്കിയില്ല എന്ന് തന്നെ വേണം ഏറ്റവും പുതിയ സംഭവവികാസങ്ങളിൽ നിന്ന് അനുമാനിക്കാൻ. ഇന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് കോട്ടയം നിയോജകമണ്ഡലം പ്രസിഡൻറ് രാഹുൽ മറിയപ്പള്ളി മൊഴി കൊടുത്തിരിക്കുന്നത് അനുസരിച്ച് താൻ ആണ് പ്രചരണ സാമഗ്രികൾ നീക്കം ചെയ്തതെന്നും, ഡിസിസി പ്രസിഡൻറ് ആവശ്യപ്പെട്ടതനുസരിച്ചാണ് ഇതിനു മുതിർന്നത് എന്നുമാണ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രാഹുലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

സർവ്വം സമവായം എന്ന നിലപാട് കോൺഗ്രസ് ജില്ലാ നേതൃത്വം ഉപേക്ഷിച്ചു എന്നു തന്നെ വേണം ഇതിൽനിന്നു മനസ്സിലാക്കാൻ. തെറിക്കുത്തരം മുറിപ്പത്തൽ എന്ന സുധാകരൻ ശൈലിയിൽ തന്നെയാകും കോട്ടയത്തെ കോൺഗ്രസിൻറെ മുന്നോട്ടുള്ള പോക്ക്. കോട്ടയത്തെ ഈ ശൈലി മാറ്റത്തെ സുരേഷിസം എന്നുവേണമെങ്കിലും വിശേഷിപ്പിക്കാം. കാരണം ജില്ലയിലെമ്പാടും പ്രവർത്തകർക്ക് ആത്മവീര്യം പകർന്നുകൊണ്ട് കോൺഗ്രസിന് തിരിച്ചുവരവിൻറെ പാതയൊരുക്കുകയാണ് ഡിസിസി പ്രസിഡൻറ്.

പാലായിൽ ആയിരക്കണക്കിന് ആളുകളെ സംഘടിപ്പിച്ച് നടത്തിയ കേരള കോൺഗ്രസിനും, പോലീസിനുഅം എതിരായ സമരങ്ങളും, ഉദയനാപുരത്ത് പതിനായിരങ്ങളെ അണിനിരത്തി നടത്തിയ ജനജാഗരൺ ജാഥയും കോൺഗ്രസ് ആത്മവിശ്വാസം തിരികെ പിടിക്കുന്നതിൻറെ ലക്ഷണങ്ങൾ ആയിട്ടാണ് രാഷ്ട്രീയവൃത്തങ്ങളിൽ വിലയിരുത്തപ്പെടുന്നത്. ഇതിനെല്ലാം ചുക്കാൻ പിടിച്ചുകൊണ്ട് മുന്നേറ്റത്തെ നയിക്കുന്നത് പുതിയ ഡിസിസി പ്രസിഡണ്ട് തന്നെയാണ്. അതുകൊണ്ടുതന്നെ ഒരുപക്ഷേ കോട്ടയം കോൺഗ്രസിൽ ഇനി ശൈലി സുരേഷിസം തന്നെയായിരിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക