എം ജി സർവകലാശാല ഉദ്യോഗസ്ഥ വിജിലൻസ് പിടിയിൽ. യൂണിവേഴ്‌സിറ്റിയിലെ എം ബി എ സെക്ഷനിലെ അസിസ്റ്റന്റായ എൽസി സി ജെ യെയാണ് വിജിലൻസ് പിടികൂടിയത്. പത്തനംതിട്ട സ്വദേശിയായ പഠിതാവിനോട് എം ബി എ സർട്ടിഫിക്കറ്റും , മാർക്ക് ലിസ്റ്റും തരണമെങ്കിൽ ഒന്നര ലക്ഷം രൂപയാണ് സെക്ഷൻ അസിസ്റ്റൻഡായ എൽസി ആവശ്യപ്പെട്ടത്.
ആദ്യം ഒന്നര ലക്ഷം കൈക്കൂലി ചോദിച്ചതിൽ ഒന്നേകാൽ ലക്ഷം ബാങ്കിലൂടെ അയച്ചു കൊടുത്തിരുന്നു. ബാക്കി തുകയ്ക്കായി നിർബന്ധിച്ചു കൊണ്ടിരുന്നപ്പോൾ വിജിലൻസിൽ അറിയിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥിയുടെ പക്കൽ നിന്നും തുക ഏറ്റുവാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. ആർപ്പൂക്കര വില്ലൂന്നി സ്വദേശിയാണ് പിടിക്കപ്പെട്ട എൽസി.
വിജിലൻസ് എസ്.പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് എൽസി എന്ന ഈ ഉദ്യോഗസ്ഥയെ പിടികൂടിയത്.ഡി വൈ എസ് പി എകെ വിശ്വനാഥൻ, ഇൻസ്പെക്ട്രർമാരായ ജയകുമാർ, സജു എസ് ദാസ്, എസ് നിസാം , സബ് ഇൻസ്പെക്ട്രർമാരായ ഗോപകുമാർ,സുരേഷ്കുമാർ, അനിൽകുമാർ, സന്തോഷ്, എഎസ് ഐ സ്റ്റാൻലി തോമസ്, ടിജു, ബിനു,സാബു, വിജിലൻസ് പൊലീസ് ഉദ്യോഗസ്ഥരായ അരുൺചന്ദ്, മനേജ് വി എസ്, രഞ്ജിത്ത്, വനിതാ സിവിൽ പൊലീസ് ഓഫസർ രഞ്ജിനി എന്നിവരാണ് പ്രതിയെ പടികൂടിയത്.