ന്യൂഡൽഹി: സംസ്ഥാന പൊലീസ് മേധാവി നിയമനത്തിനുള്ള പട്ടികയിൽനിന്നു ടോമിൻ തച്ചങ്കരി പുറത്തായി. വ്യാഴാഴ്ച ചേർന്ന യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്‌സി) സമിതി യോഗമാണ് തച്ചങ്കരിയെ ഒഴിവാക്കിയത്. പട്ടികയിലുള്ള അരുൺ കുമാർ സിൻഹ സ്വയം ഒഴിവായി. സുദേഷ്കുമാർ, ബി.സന്ധ്യ, അനിൽകാന്ത് എന്നിവരാണ് അന്തിമപട്ടികയിലുള്ളത്. ഇവരിൽ ഒരാളെ സംസ്ഥാന സർക്കാരിന് തിരഞ്ഞെടുക്കാം. സുദേഷ്കുമാറിനും സന്ധ്യയ്ക്കുമാണ് ഡിജിപി റാങ്കുള്ളത്.
ഇതാദ്യമായാണു യുപിഎസ്‌സി സമിതിക്കു പാനൽ സമർപ്പിച്ച്, അവർ നൽകുന്ന പേരുകളിൽ നിന്ന് ഒരാളെ കേരളത്തിൽ ഡിജിപിയായി നിയമിക്കുന്നത്. ഇതുവരെ സർക്കാരുകൾ സീനിയോറിറ്റി മറികടന്ന് ഇഷ്ടക്കാരെ നിയമിച്ചിരുന്നു. സുപ്രീം കോടതിയുടെ കർശന വിധി വന്നതോടെ സർക്കാരിനു നിവൃത്തിയില്ലാതായി. യുപിഎസ്‌സി പ്രതിനിധി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഏതെങ്കിലും കേന്ദ്ര സേനയിലെ മേധാവി, സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരാണു കേന്ദ്രസമിതിയിൽ. 30 വർഷം സർവീസ് പൂർത്തിയാക്കിയ, 1987 മുതൽ 1991 വരെയുള്ള ഐപിഎസ് ബാച്ചിലെ ഡിജിപി, എഡിജിപി റാങ്കിലെ ഉദ്യോഗസ്ഥരുടെ പേരുകളാണു കേരളം നൽകിയത്.
അതേസമയം ടോമിൻ തച്ചങ്കരിയെ പട്ടികയിൽനിന്ന് പുറത്താക്കിയതിന് വ്യക്തമായ കാരണങ്ങൾ അറിവായിട്ടില്ല. സംസ്ഥാന സർക്കാരിനെ സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ച് മുഖ്യമന്ത്രിയെ സംബന്ധിച്ചിടത്തോളവും തച്ചങ്കരിയുടെ അഭാവം വലിയ തിരിച്ചടിയാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന പോലീസ് ഉദ്യോഗസ്ഥൻ കൂടിയാണ് ടോമിൻ തച്ചങ്കരി. അദ്ദേഹത്തിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസ് അതിവേഗം എഴുതി തള്ളിയാണ് അദ്ദേഹത്തെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്.