തിരുവനന്തപുരം: ഓരോ ഫയലിലും ഉറങ്ങുന്നത് ഓരോ ജീവനാണ്. ഇത് തന്നെയായിരുന്നു ആരോഗ്യ വകുപ്പിലെ പല ഫയലുകളുടേയും സ്ഥിതി. പലരേയും അഴിക്കുള്ളിലാക്കാനുള്ള തെളിവുകള്‍ ആ ഫയലിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആ ജീവിതങ്ങള്‍ വഴിമുട്ടില്ലെന്ന് ഉറപ്പാക്കാനുള്ള കരുതല്‍ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഫീസില്‍ സംഭവിച്ചു. അസുഖം വരും മുമ്ബ് പ്രതിരോധമെന്ന ആരോഗ്യ മന്ത്രം ഇവിടേയും പ്രാവര്‍ത്തികമായി. തങ്ങളുടെ അടുത്ത് അന്വേഷണവുമായി വിജിലന്‍സ് എത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഫയല്‍ മുക്കല്‍. അങ്ങനെ ആ വിജിലന്‍സ് അന്വേഷണത്തേയും ശരിയാക്കുകയാണ് ഗൂഡശക്തികള്‍.

ആരോഗ്യവകുപ്പ് ആസ്ഥാനത്തുനിന്ന് അഞ്ഞൂറിലധികം സുപ്രധാന ഫയലുകള്‍ കാണാതായി. ഈ വിവരം ബന്ധപ്പെട്ട സെക്ഷന്‍ ക്ലാര്‍ക്കുമാര്‍ തന്നെയാണ് ഉന്നതാധികാരികളെ അറിയിച്ചത്. ദിവസങ്ങളോളം ആരോഗ്യവകുപ്പ് ആസ്ഥാനത്ത് ജീവനക്കാര്‍ പരിശോധന നടത്തിയെങ്കിലും ഒരെണ്ണംപോലും കണ്ടെത്താനായില്ല. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനില്‍നടന്ന ക്രമക്കേടുകളുമായി ആരോഗ്യവകുപ്പ് ആസ്ഥാനത്തെ ഫയല്‍ കാണാതായ സംഭവത്തിന് ബന്ധമുണ്ടോ എന്നതാണ് ഉയരുന്ന സംശയം. കേസ് വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തെ ഫയര്‍ മുങ്ങല്‍ അട്ടിമറിക്കും. ആരോഗ്യവകുപ്പിലെ ഇടപാടുകളുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ആസ്ഥാനത്തും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനിലും വന്‍ റാക്കറ്റുതന്നെ പ്രവര്‍ത്തിക്കുന്നതായി കരുതേണ്ടിവരുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോവിഡ് പശ്ചാത്തലത്തില്‍ ടെന്‍ഡര്‍ ഒഴിവാക്കി കോടിക്കണക്കിന് രൂപയുടെ മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍വഴി വാങ്ങിയത് വിവാദമായതിനു പിന്നാലെയാണ് ഫയലുകള്‍ അപ്രത്യക്ഷമായത്. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനിലും മരുന്നിടപാടുകളുടെ ഡിജിറ്റല്‍ ഫയലുകള്‍ പലതും നശിപ്പിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് കന്റോണ്‍മെന്റ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. നഷ്ടമായ ഫയലുകള്‍ എത്രയെന്ന് കൃത്യമായ കണക്കില്ലെങ്കിലും അഞ്ഞൂറിലധികം വരുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പൊലീസിനെ അറിയിച്ചത്.

ഡയറക്ടറേറ്റിലെ ജീവനക്കാര്‍ അറിയാതെ ഫയലുകള്‍ കൂട്ടത്തോടെ എടുത്തുമാറ്റാനാവില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആരോഗ്യവകുപ്പ് വിജിലന്‍സ് വിഭാഗവും പ്രത്യേക അന്വേഷണം ആരംഭിച്ചു. ആരോഗ്യവകുപ്പ് ആസ്ഥാനത്തുനടന്ന നവീകരണവുമായി ബന്ധപ്പെട്ട് പ്രധാന ഫയലുകള്‍ സൂക്ഷിച്ചിരുന്ന അലമാരകളും മറ്റും നേരത്തേ ഒരുഭാഗത്തേക്കു മാറ്റിയിരുന്നു. അപ്പോഴൊന്നും ഫയലുകള്‍ നഷ്ടമായിരുന്നില്ലെന്നാണ് ക്ലാര്‍ക്കുമാര്‍ പൊലീസിനെ അറിയിച്ചത്. സുപ്രധാന ഫയലുകള്‍ സൂക്ഷിച്ച സ്ഥലങ്ങള്‍ അടിയന്തരമായി സി.സി.ടി.വി. നിരീക്ഷണത്തിലാക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് പൊലീസ് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഈ സിസിടിവിയില്‍ തെളിവൊന്നും കാണാനിടയില്ലെന്നാണ് വിലയിരുത്തല്‍. എല്ലാം അറിയുന്നവര്‍ സമര്‍ത്ഥമായി ഫയലും കടത്തിയെന്നാണ് സൂചന.

സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ഒരുവര്‍ഷം ആവശ്യമായ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വഴിയാണ് വാങ്ങുന്നത്. ഇതുകൂടാതെയാണ് കോവിഡ് സാഹചര്യം കണക്കിലെടുത്ത് സ്റ്റോര്‍ പര്‍ച്ചേസ് നിയമങ്ങള്‍ ഒഴിവാക്കി കോടികളുടെ മരുന്നും ഉപകരണങ്ങളും വാങ്ങിയത്. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ആവശ്യമായ മരുന്നും ഉപകരണങ്ങളും വാങ്ങാന്‍ തയ്യാറാക്കിയ ഇന്‍ഡന്റുമുതല്‍ ഓഡിറ്റ് നിരീക്ഷണങ്ങള്‍വരെ അടങ്ങിയ അഞ്ഞൂറിലധികം ഫയലുകളാണ് കാണാതായത്. എല്ലാം വിജിലന്‍സ് അന്വേഷണത്തിന് തെളിവായി മാറുന്നവ. ഈ അഴിമതി ആരോപങ്ങളില്‍ പ്രതിരോധം തീര്‍ത്ത് മുന്‍ ആരോഗ്യമന്ത്രി ശൈലജ ടീച്ചറും എത്തിയിരുന്നു. മുന്‍ സര്‍ക്കാറിന്റെ കാലത്ത് കോവിഡിനെ നേരിടാന്‍ പി.പി.ഇ കിറ്റ് വാങ്ങിയതില്‍ വന്‍ അഴിമതി നടന്നെന്ന ആരോപണം ഏറെ ചര്‍ച്ചയായിരുന്നു.

അടിയന്തര സാഹചര്യത്തിലെ നടപടിയായിരുന്നു അതെന്നാണ് മുന്‍ മന്ത്രിയുടെ വിശദീകരണം. വന്‍ വിലകൊടുത്ത് പി.പി.ഇ കിറ്റുകള്‍ വാങ്ങിയത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നെന്നും ശൈലജ ടീച്ചര്‍ പറഞ്ഞിരുന്നു. 500 രൂപക്ക് ലഭിക്കുമായിരുന്ന പി.പി.ഇ കിറ്റ് 1500 രൂപ കൊടുത്ത് വാങ്ങിയതില്‍ വന്‍ അഴിമതി നടന്നുവെന്നായിരുന്നു ആരോപണം. നിപയെ പ്രതിരോധിച്ച കമ്ബനിയുടെ പി.പി.ഇ കിറ്റ് 550 രൂപയ്ക്ക് വാങ്ങിയ കെ.എം.എസ്.സി.എല്‍ തൊട്ടടുത്ത ദിവസം മറ്റൊരു കമ്ബനിക്ക് 1500 രൂപയ്ക്ക് ഓര്‍ഡര്‍ കൊടുത്തെന്ന വിവരമാണ് പുറത്തുവന്നത്.

എന്നാല്‍, മൂന്നിരട്ടി വില കൊടുത്ത് പി.പി.ഇ കിറ്റുകള്‍ വാങ്ങാനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം എടുത്തതാണെന്നാണ് കെ.കെ. ശൈലജയുടെ വിശദീകരണം. മാര്‍ക്കറ്റില്‍ സുരക്ഷ ഉപകരണങ്ങള്‍ക്ക് ക്ഷാമമുള്ള സമയമായിരുന്നു നടപടിയെന്നും ശൈലജ വിശദീകരിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക