തമ്മനം ഷാജിയുടെ ആളുകളാണെന്ന പേരിൽ പാലാരിവട്ടത്ത് ബ്യൂട്ടി പാർലറിൽ പട്ടാപ്പകൽ കവർച്ച; രണ്ടംഗ സംഘത്തെ പൊലീസ് പിടികൂടി
കൊച്ചി: പാലാരിവട്ടം ഭാഗത്ത് ബ്യൂട്ടി പാർലറുകളിൽ പകൽ സമയത്ത് അതിക്രമിച്ചു കയറി തമ്മനം ഷാജിയുടെ ആളുകൾ ആണെന്ന് പറഞ്ഞ് കവർച്ച നടത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. ആലുവ തൈക്കാട്ടുകര മണപ്പാട്ടി പറമ്പിൽ മൻസൂർ, കളമശ്ശേരി കുസാറ്റ് പുന്നക്കാട്ട്മൂല വീട്ടിൽ വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മൂന്നാം തീയതി പാലാരിവട്ടം ഭാഗത്തുള്ള 2 ബ്യൂട്ടിപാർലറുകളിൽ അതിക്രമിച്ചുകയറി പ്രതികൾ 25,000 രൂപയോളം കൈക്കലാക്കുകയായിരുന്നു. ബ്യൂട്ടിപാർലർ ഉടമകളുടെ പരാതിയിൽ പാലാരിവട്ടം പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
കവർച്ചയ്ക്ക് ശേഷം ഒറ്റപ്പാലത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ എറണാകുളം എസിപി നിസാമുദ്ദീന്റെ നിർദ്ദേശപ്രകാരം അന്വേഷണ സംഘം ഒറ്റപ്പാലത്തെത്തി ഒറ്റപ്പാലം പൊലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ സനൽ എസ് ന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ അഖിൽ ദേവ്, എഎസ്‌ഐ മാരായ ശിഹാബ്, ലാലു ജോസഫ്, സോമൻ സിപിഒ മാരായ അരുൺ, മാഹിൻ, വിപിൻ, നിഖിലേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
ഇവർ ഉപയോഗിച്ചിരുന്ന വാഹനവും പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ രണ്ടാം തീയതി തൈക്കുടം ഭാഗത്തുള്ള ബ്യൂട്ടിപാർലറിൽ അതിക്രമിച്ചു കയറി സമാനരീതിയിൽ 30000 രൂപ തട്ടിയെടുത്തതും ഈ സംഘമാണെന്ന് പൊലീസ് പറഞ്ഞു. നിരവധി കവർച്ച കേസിലും പിടിച്ചുപറി, മോഷണ കേസുകളിലും പ്രതിയാണ് മൻസൂർ.