കൊല്ലം: കെ റെയിൽ പാതയ്ക്കു സ്ഥലം ഏറ്റെടുക്കൽ താൽക്കാലികമായി നിർത്തി. ശക്തമായ എതിർപ്പുയരുന്ന മേഖലകളിൽ ബോധവൽക്കരണം നടത്തിയ ശേഷം കല്ലിടാനാണ് തീരുമാനം. ഇന്നു കെ റെയിൽ അവലോകന യോഗം നടക്കുന്നുണ്ട്. ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ചു തുടർ നടപടികൾ സംബന്ധിച്ചു യോഗത്തിൽ തീരുമാനം ഉണ്ടാകും. അലൈൻമെന്റ് മാറ്റാതെ കല്ലിടൽ തുടരുമെന്നാണ് സൂചന. ജനവാസം കുറവുള്ള മേഖലയിൽ കല്ലിടുകയും എതിർപ്പുയരുന്ന മേഖലകളിൽ പിന്നീട് കല്ലിടുന്നതും പരിഗണിക്കുന്നുണ്ട്.
റെയിൽ പാതയുടെ അതിർത്തി കല്ലിടൽ ജില്ലയിൽ പാരിപ്പളളിയിൽ നിന്നു തുടങ്ങിയപ്പോൾ എതിർപ്പുയർന്നെങ്കിലും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി കല്ലിടാൻ കഴിഞ്ഞിരുന്നു. എന്നാൽ ഓരോ ദിവസവും സമരം ശക്തി പ്രാപിക്കുകയായിരുന്നു. കൊട്ടിയം മേഖലയിൽ എത്തിയതോടെ കുടുംബസമേതം ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി വീട്ടുകാർ രംഗത്തെത്തിയതോടെയാണ് കല്ലിടൽ നിർത്തിവയ്ക്കാൻ ഉദ്യോഗസ്ഥർ നിർബന്ധിതരായത്. എന്നാൽ ജനങ്ങളെ വേണ്ടവിധത്തിൽ ബോധവൽക്കരിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ലെന്നാണ് കെ റെയിൽ അധികൃതരുടെ നിലപാട്.
ഏറ്റെടുക്കുന്നത് 370 ഏക്കർ:
ജില്ലയിൽ 15 വില്ലേജുകളിൽ നിന്നായി 149.42 ഹെക്ടർ (370 ഏക്കർ) ഭൂമിയാണ് അതിവേഗ റെയിൽപാതയ്ക്ക് ഏറ്റെടുക്കുന്നത്. പാരിപ്പള്ളി– 2.17, കല്ലുവാതുക്കൽ– 9.65, ചിറക്കര–0.23, മീനാട് –8.92, ആദിച്ചനല്ലൂർ–6.38, തഴുത്തല– 24.03, തൃക്കോവിൽവട്ടം– 35.99, വടക്കേവിള– 17.55, കൊറ്റങ്കര–4.46, ഇളമ്പള്ളൂർ–7.50, മുളവന– 7.82, പവിത്രേശ്വരം– 6.73, കുന്നത്തൂർ– 10.09, പോരുവഴി–6.32, ശാസ്താംകോട്ട– 1.49 ഹെക്ടർ വീതമാണ് ഏറ്റെടുക്കുന്നത്.