കൊച്ചി: മിസ് കേരള ജേതാക്കളായ മോഡലുകൾ അപകടത്തിൽ മരിച്ച കേസിലെ പ്രതി സൈജു തങ്കച്ചന്റെ മൊബൈൽ ഫോണിൽ നിന്നു പൊലീസ് നിർണായക വിവരങ്ങൾ കണ്ടെടുത്തു. ചിത്രങ്ങൾ, വിഡിയോകൾ എന്നിവയിൽ നിന്നു ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നടത്തിയ ഡിജെ, റേവ് പാർട്ടികളുടെയും ഇതിൽ പങ്കെടുത്തവരുടെയും ദൃശ്യങ്ങൾ ലഭിച്ചു. സൈജു തങ്കച്ചൻ ലഹരി നൽകി പെൺകുട്ടികളെ ദുരുപയോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങളുൾപ്പെടെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഒട്ടേറെ പെൺകുട്ടികളുടെ ദൃശ്യങ്ങൾ സൈജുവിന്റെ ഫോണിൽ നിന്നു പൊലീസിനു ലഭിച്ചുവെന്നുമാണു വിവരം.

ജില്ലയിലെ പല ഹോട്ടലുകളിലെയും നിശാപാർട്ടികൾക്കു ശേഷമുള്ള ആഫ്റ്റർ പാർട്ടികളുടെ മുഖ്യ സംഘാടകനും ഇവിടെയെല്ലാം ലഹരി എത്തിച്ചു നൽകുന്നയാളുമാണു സൈജുവെന്ന കണ്ടെത്തൽ ശരിവയ്ക്കുന്നതാണു ഫോണിലെ ദൃശ്യങ്ങൾ. പൊലീസ് കസ്റ്റഡിയിലുള്ള സൈജു തങ്കച്ചനെ ഇന്നലെ വിശദമായി ചോദ്യം ചെയ്തു. ഫോണിലെ ദൃശ്യങ്ങളിലുള്ളവരെ സംബന്ധിച്ചുള്ള വിവരങ്ങളെല്ലാം സൈജു വെളിപ്പെടുത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. സൈജുവിന്റെ കോൾ റെക്കോഡുകൾ, വാട്സാപ് ചാറ്റുകൾ എന്നിവയും പരിശോധിക്കുന്നുണ്ട്. മോഡലുകളെ രാത്രിയിൽ സൈജു പിന്തുടർന്നതു ദുരുദ്ദേശ്യത്തോടെയാണെന്ന കാര്യവും ചോദ്യം ചെയ്യലിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഹോട്ടലിലോ തന്റെ വീട്ടിലോ രാത്രി തങ്ങി പിറ്റേന്നു പോയാൽ മതിയെന്നു സൈജു മോഡലുകളെ ഭീഷണിപ്പെടുത്തിയെന്നും ഇതു ഭയന്നാണു വാഹനം അതിവേഗം ഓടിച്ചു രക്ഷപ്പെടാൻ ഇവർ ശ്രമിച്ചതെന്നുമുള്ള സ്ഥിരീകരണവും ചോദ്യം ചെയ്യലിൽ ലഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തങ്കച്ചന്‍ ഉപയോഗിച്ചിരുന്ന ഔഡി കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു ഡസനോളം ഗര്‍ഭനിരോധന ഉറകള്‍, ഉപയോഗിച്ചവയുടെ അത്രത്തോളം കവറുകള്‍, ഡിക്കിയില്‍ മടക്കി സൂക്ഷിക്കാവുന്ന കിടക്ക, പെഗ് മെഷറും ഗ്ളാസുകളും അടക്കം മദ്യപാന സാമഗ്രികള്‍, ഡി.ജെ പാര്‍ട്ടിക്ക് ഉപയോഗിക്കുന്ന മൈക്രോഫോണ്‍- മറ്റ് ഉപകരണങ്ങള്‍ തുടങ്ങിയവ കാറില്‍ നിന്ന് കണ്ടെത്തി. മോഡലുകളെ പിന്തുടരാന്‍ ഉപയോഗിച്ച കാര്‍ ഇന്നലെ രാവിലെയാണ് കാക്കനാട് രാജഗിരി വാലിയിലെ ലാവന്‍ഡര്‍ അപ്പാര്‍ട്ട്മെന്റിലെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.

സൈജുവിന്റെ ചൂഷണത്തിന് ഇരയായ യുവതികളെ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അന്വേഷണത്തോട് കാര്യമായി സഹകരിക്കുന്നില്ല. മയക്കുമരുന്നിന് അടിമയായതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതായും സൂചനയുണ്ട്. ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചിരുന്നത്. ഭാര്യ നേരത്തെ ഇയാളില്‍നിന്ന് അകന്നിരുന്നു. സഹോദരന്‍ മാവേലിക്കരയിലാണ് താമസം. ബന്ധുക്കളാരും ഇയാളെത്തേടി എത്തിയിട്ടില്ല. 20 ലക്ഷം രൂപയ്ക്ക് തൃശൂര്‍ സ്വദേശിയില്‍നിന്നാണ് സൈജു കാര്‍ വാങ്ങിയത്. കാറിന്റെ ഉമസ്ഥാവകാശം കൈമാറിയിട്ടില്ല.

അതേസമയം, ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയശേഷം സൈജു പോയത് ബംഗളൂരു, ഗോവ എന്നിവിടങ്ങളിലെ ഡി.ജെ പാര്‍ട്ടിയില്‍ പങ്കെടുക്കാനാണെന്ന് പൊലീസ് പറയുന്നു. നമ്ബര്‍ 18 ഹോട്ടലില്‍ സൈജു സ്ഥിരമായി ഡി.ജെ പാര്‍ട്ടി നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇന്ന് നമ്പർ 18 ഹോട്ടൽ ഉടമ റോയി ജെ.വയലാട്ടിനെയും സൈജുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണു പൊലീസ്. ആശുപത്രിയിലുള്ള റോയിയെ ഇന്നു വിട്ടയച്ചേക്കുമെന്നാണു പൊലീസ് കരുതുന്നത്. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണു അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക