കേരളത്തിലെ ഊർജ്ജസ്വലനായ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നൂതന ആശയങ്ങൾ ഉള്ള വ്യക്തിയാണ്. കാരവാൻ ടൂറിസം പോലെ പുതുമയാർന്ന പദ്ധതികൾ ടൂറിസം മേഖലയിൽ ആവിഷ്കരിച്ചു നടപ്പാക്കാൻ അദ്ദേഹം നടത്തുന്ന ശ്രമങ്ങൾ സ്വാഗതാർഹമാണ്. എന്നാൽ തുടർച്ചയായ ചില ഷോ ഓഫുകൾ അദ്ദേഹത്തിൻറെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് വിലകുറഞ്ഞ പി ആർ തന്ത്രങ്ങളാണ് എന്നു പറയാതെ വയ്യ.
ഒക്ടോബർ മാസം തിരുവനന്തപുരത്ത് ഗവൺമെൻറ് ഗസ്റ്റ് ഹൗസിലും, ഇന്നലെ കോഴിക്കോട് വടകര റസ്റ്റ് ഹൗസിലും അദ്ദേഹം നടത്തിയ മിന്നൽ സന്ദർശനങ്ങളും, അവയുടെ വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചരണവും എല്ലാം അല്പത്തരം ആണ്. പൊതുജനങ്ങൾക്ക് ഗസ്റ്റ് ഹൗസുകൾ ബുക്ക് ചെയ്യുവാനുള്ള സൗകര്യം കൊണ്ടു വന്ന ചുറുചുറുക്കുള്ള, ചെറുപ്പക്കാരൻ മന്ത്രിക്ക് ഇതിൻറെ ആവശ്യം ഇല്ല തന്നെ.
എംഎൽഎമാർ കോൺട്രാക്ടർമാരെ കൂട്ടി ശുപാർശയുമായി പൊതുമരാമത്ത് മന്ത്രിയുടെ അടുത്ത് വരരുത് എന്നു പറഞ്ഞ, കരാറുകാരെ നിലക്ക് നിർത്തുന്ന, മന്ത്രി മുഹമ്മദ് റിയാസിന് ജനങ്ങളുടെ മനസ്സിൽ ഒരു സ്ഥാനമുണ്ട്. അതിന് ഇടിവുണ്ടാക്കുവാൻ മാത്രമേ ഇത്തരം വിലകുറഞ്ഞ പ്രചരണങ്ങൾ സഹായകരമാകൂ. താങ്കൾ പരിശോധന നടത്തേണ്ടത് കേരളമെമ്പാടും കുണ്ടും കുഴികളും ആയി കിടക്കുന്ന റോഡുകളിലാണ്. താങ്കൾ ശാസിക്കേണ്ടത് ഉത്തരവാദിത്ത രഹിതമായി പെരുമാറുന്ന പിഡബ്ല്യുഡി ഉദ്യോഗസ്ഥരെയാണ്. താങ്കൾ പരിഹരിക്കേണ്ടത് കേരളത്തിലെ റോഡുകളുടെ ശോചനീയ അവസ്ഥയാണ്.