തിരുവനന്തപുരം: മുഖ്യമന്ത്രീ പാര്‍ട്ടി തീരുമാനം എല്ലാവര്‍ക്കും ബാധകമാണെന്നും അത് താങ്കള്‍ക്കു മാത്രം ബാധകമാകാതിരിക്കുന്നത് എങ്ങനെയാണെന്നു വ്യക്തമാക്കിത്തരമണമെന്നും സി.പി.എം വഞ്ചിയൂര്‍ ഏരിയാ സമ്മേളനത്തില്‍ കടുത്ത വിമര്‍ശനം ഉയർന്നു എന്ന് റിപ്പോർട്ടുകൾ. മന്ത്രിമാരുടെ സ്റ്റാഫില്‍ മാറ്റം വരുത്തണമെന്നതായിരുന്നു തുടര്‍ഭരണം കിട്ടിയപ്പോള്‍ പാര്‍ട്ടി തീരുമാനം. എന്നാല്‍ ഈ മാനദണ്ഡം മുഖ്യമന്ത്രി മാത്രം പാലിച്ചില്ലെന്നാണ് സമ്മേളനത്തിലുയര്‍ന്ന വിമര്‍ശനം.
മുന്‍ സ്റ്റാഫ് അംഗങ്ങളെ മറ്റ് മന്ത്രിമാരുടെ ഓഫീസുകളില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയ സ്റ്റാഫിനെ മുഖ്യമന്ത്രി മാത്രം നിലനിര്‍ത്തിയെന്നാണ് സമ്മേളനത്തിലെ വിമര്‍ശനം. മുഖ്യമന്ത്രിക്കുമാത്രം പാര്‍ട്ടിയില്‍ പുതിയ നിയമമുണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം. ദത്ത് വിവാദത്തിനെതിരെയും സമ്മേളനത്തില്‍ കടുത്ത വിമര്‍ശനമാണുയര്‍ന്നത്.
അനുപമ വിഷയം പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. ശിശുക്ഷേമ സമിതിക്കും വിമര്‍ശനമുണ്ട്. നടപടി വൈകുന്നതിനെതിരെയും ഏരിയാ സമ്മേളനത്തില്‍ വിമര്‍ശനമുണ്ടായി. സി.എം രവീന്ദ്രനെ അടക്കം നിലനിര്‍ത്തി കഴിഞ്ഞ തവണത്തേതില്‍ നിന്ന് കാര്യമായ മാറ്റങ്ങളില്ലാതെയാണ് മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് സംഘം. ശാസ്ത്ര സാങ്കേതിക വിഭാഗം ഉപദേശകനായിരുന്ന എം.സി ദത്തനെ സയന്‍സ് വിഭാഗം മെന്റര്‍ എന്ന നിലയിലാണ് നിലനിര്‍ത്തിയത്.