മുന്‍ മിസ് കേരളയും റണ്ണറപ്പും മരിക്കാനിടയായ വാഹനാപകട കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഹോട്ടല്‍ നമ്ബര്‍ 18 ഉടമ റോയി വയലാട്ടിനെതിരെ ഗുരുതര കുറ്റാരോപണങ്ങള്‍. നിശാ പാര്‍ട്ടി നടന്ന ഹോട്ടലില്‍ മയക്കുമരുന്നിന്റെ ഉപയോഗം ഉണ്ടായിരുന്നതായി പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഹോട്ടലില്‍ റോയി മദ്യവും മയക്കുമരുന്നും നല്‍കിയതായും ഇത് പുറത്തു വരാതിരിക്കാനായാണ് ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
നമ്ബര്‍ 18 ഹോട്ടലിന്റെ റൂഫ് ടോപ്പിലാണ് ഡി ജെ പാര്‍ട്ടി നടന്നത്. റൂഫ് ടോപ്പിലെ ക്യാമറയിലെക്കുള്ള വൈദ്യുതി ഉച്ചക്ക് 3.45 ന് തന്നെ വിഛേദിച്ചിരുന്നു. പാര്‍ട്ടിയില്‍ റോയി മദ്യവും മയക്കു മരുന്നും നല്‍കിയിരുന്നതായും പൊലീസ് വ്യക്തമാക്കി. റോയിയും ഓഡി കാര്‍ ഓടിച്ചിരുന്ന സൈജുവും ചേര്‍ന്ന് തെറ്റായ ഉദ്ദേശ്യത്തോടെ യുവതികളോട് ഹോട്ടലില്‍ താമസിക്കാന്‍ നിര്‍ബന്ധിച്ചു. ഹോട്ടലിന് പുറത്തിറങ്ങിയപ്പോള്‍ ഇരുവരും ഇക്കാര്യം അവതരിപ്പിക്കുയും ഒരു പാര്‍ട്ടിക്ക് കൂടി യുവതികളെ നിര്‍ബന്ധിക്കുകയും ചെയ്തു.
എന്നാല്‍ അതിന് വിസമ്മനതിച്ച യുവതികള്‍ കാറില്‍ കയറി പോവുകയായിരുന്നു. തുടര്‍ന്ന് സൈജു ഇവരുടെ കാര്‍ പിന്തുടരുകരയും ചെയ്തു. വാഹനം പിന്തുടരുന്നത് കണ്ട് കുണ്ടന്നൂരില്‍ വെച്ച് അബ്ദുറഹ്മാന്‍ വാഹനം നിര്‍ത്തി. അവിടെ വെച്ച് സൈജു യുവതികളോട് ഹോട്ടലിലോ ലോഡ്ജിലോ മുറി ബുക്ക് ചെയ്യാമെന്ന് പറഞ്ഞു. എന്നാല്‍ യുവതികള്‍ വേഗം കാറില്‍ കയറിയതോടെയാണ് ഇരു കാറുകളും ചേസിംഗ് നടത്തിയത്. ഇതിനിടെയാണ് നിയന്ത്രണം വിട്ട വാഹനം മരത്തിലിടിച്ച് അപകടം സംഭവിച്ചത്.
സൈജു ഇടപ്പള്ളിയിലെത്തിയിട്ടും വാഹനം കാണാതായതോടെ മടങ്ങിയെത്തിയപ്പോഴാണ് അപകടം കാണുന്നത്. തുടര്‍ന്ന് അപകടം വിവരം സൈജു റോയിയെ വിളിച്ചറിയിക്കുകയും റോയി ഹോട്ടല്‍ ജീവനക്കാരുമായി ചേര്‍ന്ന് ഹാര്‍ഡ് ഡിസ്‌ക് നശിപ്പിക്കുകയും ചെയ്തു. ഹാര്‍ഡ് ഡിസ്‌ക് വീടിനടുത്തുള്ള കായലിലേക്കാണ് റോയി വലിച്ചെറിഞ്ഞതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നത്.
എന്നാല്‍ പ്രഥമദൃഷ്ട്യ കുറ്റം നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി പ്രൊസിക്യൂഷന്റെ വാദങ്ങള്‍ തള്ളി. തെളിവ് നശിപ്പിക്കല്‍, നരഹത്യ, പ്രേരണ, എന്നീ കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരുന്നത്. അതേസമയം കേസില്‍ അറസ്റ്റിലായ റോയി ഉള്‍പ്പെടെയുള്ള ആറ് പേര്‍ക്ക് കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. എറണാകുളം ജില്ലാ വിട്ടുപോകരുതെന്നും പാസ്പോര്‍ട്ട് കോടതിയില്‍ നല്‍കണമെന്ന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.