കൊച്ചി: ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് അസ്റ്റിലായ കൊച്ചിയിലെ നമ്ബര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍ മിസ് കേരളയടക്കം മൂന്ന് പേര് കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ റോയ് ഇന്നലെ രാത്രിയിലാണ് അറസ്റ്റിലായത്. അപകടദിവസം യുവതികള്‍ രാത്രി ചെലവഴിച്ച നമ്ബര്‍ 18 ഹോട്ടലിലെ ഡിജെ പാര്‍ട്ടിയുടെ ഉള്‍പ്പെടെ നിര്‍ണാ യക സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചതിനായിരുന്നു നടപടി. ഇയാള്‍ക്കൊപ്പം അഞ്ച് ജീവനക്കാരും അറസ്റ്റിലായിരുന്നു.
രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷമാണ് അറസ്റ്റ്. ഹോട്ടലില്‍നിന്നു കാണാതായ ഹാര്‍ഡ് ഡിസ്കുകളിലൊന്ന് മാത്രമാണ് റോയ് പോലീസിന് മുന്നില്‍ ഹാജരാക്കിയത്. ഇതില്‍ തിരിമറി നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇനിയും ഹാജരാക്കാനുള്ള ഹാര്‍ഡ് ഡിസ്ക് ഇന്നലെ അന്വേഷണസംഘത്തിന് മുന്നില്‍ എത്തിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത് ഹാജരാക്കിയില്ല. തുടര്‍ന്നായിരുന്നു അറസ്റ്റ്.
സിസിടിവി ദൃശ്യങ്ങള്‍ മാറ്റിയത് ഡി ജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ സ്വകാര്യത കണക്കിലെടുത്തെന്ന് ഹോട്ടലുടമ മൊഴി നല്കി. നവംബര്‍ ഒന്നിനാണ് ഹാന്‍ഡ് ഡിസ്ക് മാറ്റിയതെന്നും മോഡലുകളെ നിരീക്ഷിക്കാന്‍ ഓഡി കാര്‍ ഡ്രൈവര്‍ സൈജുവിനെ വിട്ടത് താനാണെന്നും റോയ് വ്യക്തമാക്കി. മദ്യപിച്ചുള്ള യാത്ര ഒഴിവാക്കണമെന്ന ആവശ്യം മോഡലുകള്‍ നിരസിച്ചു. അഭ്യര്‍ത്ഥന കണകാക്കാതെ യാത്ര തുടര്‍ന്ന സാഹചര്യത്തിലാണ് ഡ്രൈവറെ പിറകെ അയച്ചതെന്നും റോയ് പറഞ്ഞു. അപകട വിവരം അറിയിക്കാന്‍ വിളിച്ച ഡ്രൈവറോട് ആശുപത്രിയില്‍ തുടരാന്‍ റോയ് നിര്‍ദേശിച്ചെന്നും മൊഴിയില്‍ വ്യക്തമാകുന്നു.