തൊടുപുഴ : 126 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാമിനു സുരക്ഷാ ഭീഷണി ഉണ്ടെന്നുള്ള കേരളത്തിന്റെ നിലപാടില്‍ അയവു വരുത്തിയെന്നുള്ള ധാരണ ഉണ്ടാകാനിടയാകരുതെന്ന് പി.ജെ.ജോസഫ് എം.എല്‍.എ. പ്രളയ സാധ്യതയുടെയും ഭൂകമ്പ സാധ്യത മേഖല എന്നുള്ള നിലയിലും ഡാമിന് സുരക്ഷാ ഭീഷണിയുണ്ട്. അതിവൃഷ്ടി ഏതു സമയത്തും ഉണ്ടാകാമെന്നും അങ്ങനെ സംഭവിച്ചാല്‍ അതുള്‍ക്കൊള്ളാന്‍ ഡാമിനു കഴിയില്ലെന്നും ഡാമിനു മീതേ വെള്ളം ഒഴുകിയാല്‍ ഗ്രാവിറ്റി ഡാം എന്ന നിലയില്‍ അപകട ഭീഷണി ഉണ്ടെന്ന് ഡല്‍ഹി ഐ.ഐ.റ്റി. യിലെ ഡോ.ഗൊസൈന്റെ അഭിപ്രായം 2018 മുതലുള്ള കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രസക്തമാണ്.
ഐ.ഐ.റ്റി. ഡല്‍ഹി നടത്തിയ പ്രളയ സാധ്യത പഠനം രണ്ടു ദിവസം കൊണ്ട് മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് 65 സെന്റീ മീറ്റര്‍ മഴയുണ്ടാകാന്‍ സാധ്യത നിലനില്‍ക്കുന്നതായും അങ്ങനെ സംഭവിച്ചാല്‍ അണക്കെട്ട് 136 അടി ജലനിരപ്പില്‍ നില്‍ക്കുമ്പോള്‍ പോലും ജലനിരപ്പ് 160 അടിക്കു മുകളില്‍ ഉയര്‍ന്ന് അണക്കെട്ടിനു മുകളിലൂടെ 11 മണിക്കൂറില്‍ കൂടുതല്‍ ഒഴുകുമെന്നും ഇത് ഡാമിന് അപകട ഭീഷണി ഉണ്ടാക്കുമെന്നും വ്യക്തമാക്കിയിട്ടുള്ളതുമാണ്.
ഭൂകമ്പ പ്രതിരോധം അണക്കെട്ടുകളുടെ രൂപ കല്‍പനയുടെ ഭാഗമാകുന്നതിന് മുമ്പ് നിര്‍മ്മിച്ച അണക്കെട്ട്:
മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും കേവലം 16 കി.മീറ്റര്‍ അകലെയുള്ള തേക്കടി – കൊടൈവന്നല്ലൂര്‍ എന്ന ഭ്രംശമേഖല സജീവമാണ്. അതിന് റിക്ടര്‍ സ്‌കെയിലില്‍ 6.5 വരെ പ്രഹര ശേഷിയുള്ള ഭൂകമ്പങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്നതാണെന്നും അങ്ങനെ ഉണ്ടാകുന്ന പക്ഷം അതിനെ അതിജീവിക്കാന്‍ മുല്ലപ്പെരിയാര്‍ ഡാമിനു സാധിക്കുകയില്ലെന്നും റൂര്‍ക്കി ഐ.ഐ.റ്റി. യില്‍ ഡോ. ഡി.കെ.പോള്‍ വ്യക്തമാക്കിയിട്ടുണ്ട്.
2014 ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള മേല്‍നോട്ട സമിതി റൂള്‍ കര്‍വ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കര്‍ശനമായ നടപടി കൈക്കൊള്ളണം. സുപ്രീംകോടതിയില്‍ വരുന്ന സ്വകാര്യ അന്യായങ്ങളുടെ കാര്യത്തിലും ഗവണ്‍മെന്റ് ഗൗരവപൂര്‍ണ്ണമായ പഠനം നടത്തണം. മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനം ഫലപ്രദമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു വരുത്തണം. സ്ഥായിയായ പരിഹാരം പുതിയ ഡാമാണെന്ന നിലപാടില്‍ നിന്നും ബന്ധപ്പെട്ടവര്‍ പുറകോട്ടു പോകരുതെന്നും പി.ജെ. ജോസഫ് എം.എല്‍.എ. പറഞ്ഞു.