കൊച്ചി : മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേത് കടന്ന പ്രതികരണമെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖ്. സംയമനം പാലിക്കുന്നതിനുപകരം ആരും എരിതീയില്‍ എണ്ണയൊഴിക്കരുത്. പാര്‍ട്ടിയിലെ ഐക്യം തകര്‍ക്കുന്ന പ്രസ്താവനകള്‍ ഒഴിവാക്കണമായിരുന്നുവെന്നും സിദ്ദിഖ് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നടിച്ചു.
മറ്റ് പ്രതികരണങ്ങൾ ഇങ്ങനെ-
ഗ്രൂപ്പ് നോമിനിയെ ഒഴിവാക്കി കോഴിക്കോട് പ്രവീൺ കുമാറിനെ നിയമിച്ചത് തൻറെ കൂടെ താല്പര്യം പരിഗണിച്ച്:
എ ഗ്രൂപ്പ് നോമിനിയെ ഒഴിവാക്കി കോഴിക്കോട് ഡിസിസി പ്രസിഡന്റായി പ്രവീണ്‍കുമാറിനെ നിയമിച്ചതിനുപിന്നില്‍ തന്റെ പ്രധാന പങ്കുമുണ്ട്. പലരെയും പോലെ താനും തുണച്ചത് പ്രവീണിനെയാണ്. ഗ്രൂപ്പല്ല പരിഗണിച്ചത്. ജില്ലയില്‍ പാര്‍ട്ടിയെ നയിക്കാന്‍ കരുത്തുറ്റയാള്‍ പ്രവീണാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പിന്തുണ.
കെപിസിസി വർക്കിംഗ് പ്രസിഡണ്ട് സ്ഥാനം ഗ്രൂപ്പ് നിയമനം അല്ല:
തന്റെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം ഗ്രൂപ്പ് നിയമനമല്ല. മലബാര്‍ രാഷ്ട്രീയംകൂടി പരിഗണിച്ച് കേന്ദ്രനേതൃത്വം കൂടിയാലോചിച്ചാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. എ.കെ.ആന്‍റണിയും രാഹുൽ ഗാന്ധിയും അടക്കം ആ ചര്‍ച്ചയില്‍ പങ്കെടുത്തു. വര്‍ക്കിങ് പ്രസിഡന്റ് ആയിക്കഴിഞ്ഞപ്പോള്‍ കനത്ത ആക്രമണമാണ് പാര്‍ട്ടിയില്‍നിന്നു നേരിട്ടതെന്നും സിദ്ദിഖ് പറഞ്ഞു.