കൊച്ചി: പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റെ രാജി സിനഡ് അംഗീകരിച്ചു. സന്യാസ ജീവിതം നയിക്കുന്നതിനായി അദ്ദേഹം നേരത്തെ അപേക്ഷ സമര്‍പ്പിച്ചിരുന്നു. നേരത്തെ ഇതിന് പാലാ രൂപത അംഗീകാരം നല്‍കിയിരുന്നു. ഇപ്പോള്‍ സിനഡും കൂടി അംഗീകരിച്ചതോടെ ജേക്കബ് മുരിക്കന് സഭാ ഭരണത്തില്‍ നിന്ന് വിരമിച്ച് സന്യാസത്തിലേക്ക് പോകാന്‍ സാധിക്കും. സഭ ആവശ്യപ്പെടുന്ന സമയങ്ങളിലും വിശേഷാല്‍ ദിവസങ്ങളിലും കുര്‍ബാന അര്‍പ്പിക്കുന്നതിന് ഉള്‍പ്പെടെ അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടാവുകയും ചെയ്യും. സ്വയം എടുത്ത തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ രൂപതാ ഭരണത്തില്‍ നിന്ന് പൂര്‍ണമായും അദ്ദേഹം ഇതോടെ ഒഴിവാകുകയാണ്.
പാലക്കാട് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത്, തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട്, ചിക്കാഗോ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് എന്നിവരുടെ രാജിയും സിനഡ് അംഗീകരിച്ചിട്ടുണ്ട്. കാലാവധി പൂര്‍ത്തിയായ പശ്ചാത്തലത്തിലാണ് ഇവര്‍ രാജിവച്ചത്.
അതേസമയം, ആരോഗ്യപരമായ കാരണങ്ങളാല്‍ രൂപത ഭരണത്തില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയലിന്റെ അഭ്യര്‍ത്ഥന സിനഡ് തള്ളി. എറണാകുളം അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് സിനഡിന്റെ തീരുമാനം.സിറോ മലബാർ കൂരിയാ വൈസ് ചാൻസലർ ഫാദർ അബ്രാഹം കാവിയിൽപുരയിടത്തിനെ മെത്രാനർഥികളുടെ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യാനും സിനഡ് തീരുമാനിച്ചു. രണ്ടാഴ്ചയായി ഓൺലൈനായി നടക്കുന്ന സിനഡ് ഇന്ന് അവസാനിക്കും