![](https://keralaspeaks.news/wp-content/uploads/2024/06/n61794686617185908742688cfaa28be7ff3989b13b0b1da307b138a419de7ffddff313e760edfec9e9ed90-780x470.jpg)
കുവൈത്തിലെ തീപിടിത്തത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ലോക കേരളസഭയില്‍ ദുഷ്ടലാക്കോടെ നടത്തിയ പ്രസ്താവനകള്‍ പ്രവാസികള്‍ക്ക് മുഴുവനും അപമാനകരമാണെന്ന് കിറ്റെക്സ് മാനേജിങ് ഡയറക്ടർ സാബു എം.ജേക്കബ്. ദുരന്തത്തില്‍ മലയാളിയായ പ്രവാസി വ്യവസായി കെ. ജി.എബ്രഹാമിനെ കുറ്റപ്പെടുത്തുന്ന തരത്തില്‍ സംസാരിച്ചതിലൂടെ മുഖ്യമന്ത്രിയുടെ മനസിലടിഞ്ഞുകൂടിയ പകയും വിഷവുമാണ് പുറത്തേക്ക് വന്നതെന്നും സാബു ജേക്കബ് പറഞ്ഞു.
“പ്രളയ ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്തതും പ്രവാസികളുടെ അടച്ചിട്ടിട്ടുള്ള വീടുകള്‍ക്ക് നികുതി ഏർപ്പെടുത്തിയതും കെ.ജി. എബ്രഹാം ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള രാഷ്ട്രീയ പകപോക്കലാണ് ലോക കേരളസഭയില്‍ മുഖ്യമന്ത്രിയുടെ മുനവച്ച പ്രസ്താവന. താൻ ചെയ്ത കൊള്ളരുതായ്മകളെ വിമർശിക്കുന്നവരെ അടിച്ചൊതുക്കാനുള്ള വേദിയായാണ് മുഖ്യമന്ത്രി പിണറായി വിജയൻ ലോകകേരള സഭയുടെ വേദി ഉപയോഗിച്ചത്.”
“ഒരു പ്രവാസിക്കെതിരെ മുഖ്യമന്ത്രി നടത്തിയ കണ്ണില്‍ ചോരയില്ലാത്ത പ്രസ്താവന യാതൊരു ഉളുപ്പുമില്ലാതെ കേട്ടിരുന്ന് കയ്യടിച്ച പ്രവാസി പ്രതിനിധികളായ ‘പ്രാഞ്ചിയേട്ടന്മാരോട്’ സഹതാപം മാത്രമാണ് തോന്നുന്നത്. ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്ന ഒരു പ്രവാസി വ്യവസായിക്ക് ഈ പ്രതിസന്ധി ഘട്ടത്തില്‍ ധാർമിക പിന്തുണ കൊടുക്കേണ്ട ഉത്തരവാദിത്തം എല്ലാ പ്രവാസികള്‍ക്കും വ്യവസായികള്‍ക്കുമുണ്ട്. അവർ നിശബ്ദത പാലിക്കുന്നത് ശരിയല്ല. തന്റെ ഇഷ്ടങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കുമൊപ്പം നില്‍ക്കാത്തവരെ അടിച്ചൊതുക്കിയിട്ടുള്ള മുഖ്യമന്ത്രി പിണറായിയുടെ ദുഷിച്ച മനസ്സ് മലയാളികള്‍ തിരിച്ചറിയണം.”
“ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ അപകടത്തില്‍ കുവൈത്ത് അധികാരികള്‍ പോലും അദ്ദേഹത്തെ കുറ്റപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിന്റെ കമ്ബനിയ്ക്കും അപകടത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും ഈ ദുരന്തത്തെ അതിജീവിക്കാനുള്ള പിന്തുണ നല്‍കാനാണ് ശ്രമിച്ചത്. പ്രവാസികളടക്കമുള്ള നിരവധി വ്യവസായികളുടെ ചോരയും നീരും ഊറ്റിക്കുടിച്ചാണ് സിപിഎം കേരളത്തില്‍ വളർന്നത്. പാവപ്പെട്ടവർക്ക് പെൻഷൻ പോലും കൊടുക്കാതെ പൊതുഖജനാവിലെ കോടിക്കണക്കിന് രൂപ ഉപയോഗിച്ചാണ് ലോക കേരളസഭ നടത്തുന്നത്.” – സാബു ജേക്കബ് പറഞ്ഞു.