ബെംഗളുരു: ലൈംഗികാതിക്രമ കേസില്‍ പ്രതിയായതിന് പിന്നാലെ രാജ്യം വിട്ട പ്രജ്വല്‍ രേവണ്ണ എംപി തിരിച്ചെത്തിയതോടെ വിമാനത്താവളത്തില്‍ വച്ചുതന്നെ അറസ്റ്റിലായി. ജർമനിയില്‍ നിന്നും ഇന്നു പുലർച്ചെ ഒരുമണിയോടെ ബെംഗളുരു വിമാനത്താവളത്തിലെത്തിയ പ്രജ്വലിനെ അന്വേഷണ സംഘം കാത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. എസ് ഐ ടി അടക്കമുള്ള വൻ പൊലീസ് സംഘമാണ് പ്രജ്വലിനെ കാത്ത് ബെംഗളുരു വിമാനത്താവളത്തില്‍ നിലയുറപ്പിച്ചിരുന്നത്.
34 ദിവസത്തെ ഒളിവിനു ശേഷമാണു തിരിച്ചെത്തിയത്. ഇന്റർപോള്‍ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നതിനാല്‍ വിമാനത്തില്‍നിന്ന് നേരിട്ട് പിടികൂടി വിഐപി ഗേറ്റിലൂടെ പുറത്തെത്തിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വിമാനത്താവളത്തിനു ചുറ്റും കനത്ത സുരക്ഷാസന്നാഹമാണ് ഒരുക്കിയത്. ജീവനക്കാരുടെ മൊബൈല്‍ഫോണുകള്‍ക്കുള്‍പ്പെടെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
പ്രജ്വല്‍ രേവണ്ണ മ്യൂണിക്കില്‍ നിന്ന് പുറപ്പെട്ട ലുഫ്താൻസ വിമാനം DLH 764 അർധരാത്രി ഏകദേശം 12.50 ഓടെയാണ് ലാൻഡ് ചെയ്തത്. 20 മിനിറ്റ് വൈകിയാണ് വിമാനം ലാൻഡ് ചെയ്തത്. മ്യൂണികില്‍ നിന്ന് പുറപ്പെട്ടത് വൈകിട്ട് 4.30 ന് തിരിച്ച വിമാനം 8 മണിക്കൂർ 43 മിനിറ്റ് യാത്രാസമയം എടുത്താണ് ബെംഗളൂരുവിലെത്തിയത്. 34 ദിവസം ഒളിവില്‍ കഴിഞ്ഞ പ്രജ്വലിനെ വിമാനത്താവളത്തില്‍ നിന്ന് തന്നെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പാലസ് റോഡിലെ സി ഐ ഡി ഓഫിസിലെത്തിച്ച പ്രതിയുടെ മെഡിക്കല്‍ പരിശോധന രാത്രി തന്നെ നടത്താനായി ആംബുലൻസടക്കം റെഡിയാക്കി നിർത്തിയിരുന്നു.
ആശയക്കുഴപ്പങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവിലാണ് ലൈംഗികാതിക്രമക്കേസുകളിലെ പ്രതിയായ എൻ ഡി എ സ്ഥാനാർഥി പ്രജ്വല്‍ രേവണ്ണ മടങ്ങിയെത്തിയത്. ഇന്ത്യൻ സമയം വൈകിട്ട് നാലരയ്ക്ക് ജർമനിയിലെ മ്യൂണിക്കില്‍ നിന്ന് പുറപ്പെട്ട വിമാനത്തില്‍ പ്രജ്വല്‍ രേവണ്ണ ബോർഡ് ചെയ്തെന്ന് പ്രത്യേകാന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. മ്യൂണിക്കില്‍ നിന്ന് DLH 764 എന്ന വിമാനത്തിലെ ബിസിനസ് ക്ലാസില്‍ ബോർഡ് ചെയ്തെന്ന വിവരം അന്വേഷണസംഘത്തിന് കിട്ടിയത് വൈകിട്ട് 4 മണിയോടെയാണ്.
ഇതോടെ അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥർ ബെംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിൻറെ രണ്ടാം ടെർമിനലിലെത്തി. പ്രജ്വലെത്തിയ ഉടൻ തന്നെ കസ്റ്റഡിയിലെടുത്ത് സി ഐ ഡി ഓഫീസില്‍ കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രജ്വലിൻറെ ജാമ്യാപേക്ഷ നാളെ ജനപ്രതിനിധികളുടെ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി പരിഗണിക്കും.