![](https://keralaspeaks.news/wp-content/uploads/2024/05/n61194536417167507435407fac61705dd8ebdcf097dc55cba4940094dcc1707b8e69d15aa7c2aed155ccf6.jpg)
എച്ചിപ്പാറയില്‍ അപകടകരമായ രീതിയില്‍ രാജവെമ്ബാലയെ പിടികൂടി. വനംവകുപ്പ് ഉദ്യോഗസ്ഥർ നോക്കിനില്‍ക്കെ രണ്ട് യുവാക്കളാണ് പാമ്ബിനെ പിടികൂടിയത്. യുവാക്കള്‍ പാമ്ബിനെ പിടികൂടുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വനംവകുപ്പിന്റെ താത്ക്കാലിക വാച്ചർ അനീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസറായ ജയൻ, പ്രദേശവാസിയായ വേലായുധൻ എന്നിവരാണ് ദൃശ്യങ്ങളിലുള്ളത്.നിരവധി തവണ പാമ്ബ് യുവാക്കളെ കൊത്താൻ ശ്രമിക്കുന്നത് വീഡിയോയിലുണ്ട്.
വനംവകുപ്പ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ അടക്കം സ്ഥലത്തുണ്ടായിരുന്നു. അശാസ്ത്രീയമായിട്ടാണ് യുവാക്കള്‍ രാജവെമ്ബാലയെ പിടികൂടിയതെന്നും പാമ്ബിനെ വേദനിപ്പിച്ചെന്നും ആരോപണം ഉയർന്നിട്ടുണ്ട്. മാത്രമല്ല വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും വിമർശനമുണ്ട്. സംഭവത്തില്‍ വനംമന്ത്രി അടക്കമുള്ളവർക്ക് പരാതി നല്‍കുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
എച്ചിപ്പാറയിലെ പുഴയോരത്ത് നാട്ടുകാരാണ് രാജവെമ്ബാലയെ ആദ്യം കണ്ടത്. ഇവർ വനംവകുപ്പിനെ വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശവാസിയേയും താത്ക്കാലിക വാച്ചറെയും കൂട്ടി പാമ്ബിനെ പിടികൂടാൻ പോകുകയായിരുന്നു. ഉഗ്രവിഷമുള്ള പാമ്ബാണ് രാജവെമ്ബാല. അതിനാല്‍ത്തന്നെ അത്രയും ട്രെയിനിംഗ് ലഭിച്ച ഒരാളായിരിക്കണം ഇതിനെ പിടികൂടേണ്ടത്. അങ്ങനെയിരിക്കെയാണ് യാതൊരു സുരക്ഷാ ക്രമീകരണവുമില്ലാതെ യുവാക്കളുടെ സാഹസം. ഇവർ ഷൂ പോലും ധരിച്ചിട്ടില്ല. ഭാഗ്യം കൊണ്ട് മാത്രമാണ് കടിയേല്‍ക്കാത്തതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.