കുട ചൂടി ബസ്സ് ഓടിച്ച് ഡ്രൈവർ, വീഡിയോ പിടിച്ച് വനിതാ കണ്ടക്ടർ; വൈറലായതോടെ ഇരുവരുടെയും പണിതെറിച്ചു: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം.
മഴയത്ത് കുടചൂടി ട്രാൻസ്പോർട്ട് ബസ് ഓടിച്ച ഡ്രൈവർക്കും ഒപ്പമുണ്ടായിരുന്ന വനിതാ കണ്ടക്ടർക്കും സസ്പെൻഷൻ. നോർത്ത് വെസ്റ്റ് കർണാടക ആർ.ടി.സി.യുടെ ധാർവാഡ് ഡിപ്പോയിലെ ഡ്രൈവർ ഹനുമന്തപ്പയെയും കണ്ടക്ടർ അനിതയെയുമാണ് സസ്പെൻഡ് ചെയ്തത്.വ്യാഴാഴ്ചയാണ് ബെട്ടഗെരി-ധാർവാഡ് റൂട്ടിലോടുന്ന ബസില്‍ ഹനുമന്തപ്പ ഡ്രൈവറുടെ സീറ്റില്‍ കുട ചൂടിയിരുന്ന് ബസ് ഓടിച്ചത്. അനിത ഇത് മൊബൈലില്‍ പകർത്തുകയും ചെയ്തു.
ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ബസ് ചോരുന്നതിനാല്‍ ഡ്രൈവർ കുടചൂടിയതാണെന്ന മട്ടിലാണ് വീഡിയോ പ്രചരിച്ചത്. ഒരു കൈയില്‍ കുടപിടിച്ച് മറ്റേ കൈകൊണ്ട് സ്റ്റിയറിങ് പിടിച്ച് ബസ് ഓടിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഇതേപ്പറ്റി അന്വേഷണം നടത്തിയാണ് ആർ.ടി.സി. അധികൃതർ നടപടിയെടുത്തത്. ബസ് ചോരുന്നതാണെന്ന പ്രചാരണം തെറ്റാണെന്ന് അധികൃതർ വിശദീകരിച്ചു.
ബസില്‍ യാത്രക്കാർ ഉണ്ടായിരുന്നില്ലെന്നും തമാശയ്ക്കായാണ് ഡ്രൈവർ കുടചൂടി ബസ് ഓടിച്ചതെന്നും വിശദീകരണത്തില്‍ പറയുന്നു. ഹനുമന്തപ്പയെയും വീഡിയോ മൊബൈലില്‍ പകർത്തിയ കണ്ടക്ടർ അനിതയെയും സസ്പെൻഡ് ചെയ്തതായും അറിയിച്ചു. അനിതയുടെ പക്കലുണ്ടായിരുന്ന കുടവാങ്ങിയാണ് ബസ് ഓടിക്കുന്നതിനിടെ ഹനുമന്തപ്പ ചൂടിയത്.