തിരുവനന്തപുരം : സംസ്ഥാനത്തെ യുവാക്കളുടെ ക്ഷേമ പദ്ധതികള്‍ക്കായി അനുവദിച്ച ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ സംസ്ഥാന യുവജന കമ്മിഷൻ വകമാറ്റിയെന്ന റിപ്പോർട്ട് പുറത്തു വന്നു. യുവജനക്ഷേമത്തിന്റെ പ്രത്യേക ലക്ഷ്യങ്ങള്‍ക്കായി അനുവദിച്ച ഫണ്ടിന്റെ ഗണ്യമായ ഒരു ഭാഗം കമ്മിഷൻ സംസ്ഥാന ചലച്ചിത്ര അക്കാദമിയിലേക്ക് മാറ്റിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ചിന്ത ജെറോം ചെയർപേഴ്‌സൻ ആയിരുന്നപ്പോഴാണ് ഫണ്ട് വകമാറ്റി ചെലവഴിച്ചത്.
അന്തരാഷ്ട്രാ ഫിലിം ഫെസ്റ്റിവല്‍ സ്‌പോണ്‍സർ ചെയ്യുന്നതിനായി 10 ലക്ഷം രൂപ വീതം രണ്ട് തവണയാണ് വക മാറ്റിയത്. യുവജനങ്ങളുടെ ക്ഷേമത്തിനായി വിവിധ പദ്ധതികള്‍ക്കായി നടപ്പിലാക്കുന്നതിന് നിയമസഭ, യുവജന കമീഷനെ അധികാരപ്പെടുത്തിയിരുന്നു. 2021-22 ല്‍ 75,42,000, 2022-23 ല്‍ 62,00,000 രൂപ എന്നിങ്ങനെ പ്ലാൻ സ്‌കീമുകള്‍ക്കായി അനുവദിച്ചു. സൈബർ കുറ്റകൃത്യങ്ങള്‍, ഭീകരവാദം, റോഡ് സുരക്ഷ, കോളജുകളിലും എസ്.സി/എസ്.ടി കോളനികളിലും യുവാക്കള്‍ക്കായി മാനസികാരോഗ്യ പരിപാടികള്‍ നടത്തുന്നതിനും ഗ്രീൻ യൂത്ത് പ്രോഗ്രാം, വെർച്വല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തുടങ്ങിയ യൂത്ത് ഫെലിസിറ്റേഷൻ പ്രോഗ്രാമുകള്‍ക്കുമാണ് പ്ലാൻ ഫണ്ടുകള്‍ വിനിയോഗിക്കപ്പെടേണ്ടത്.
ഈ ചട്ടം നിലവിലിരിക്കെയാണ് അന്താരാഷ്ട്ര ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കായി, 2021-22, 2022-23 വർഷങ്ങളില്‍ 10 ലക്ഷം വീതം വകമാറ്റിയത്. യുവജന കമീഷനുള്ള ഫണ്ട് വിനിയോഗിക്കേണ്ടത് മദ്യം, മയക്കുമരുന്ന് മുതലായ ഉപയോഗത്തിനെതിരെ യുവാക്കളെ ബോധവത്കരിക്കുന്നതിന് നിയമസഭ അനുവദിച്ചതാണെന്ന് പരിശോധനയില്‍ വ്യക്തമായി. ഈ തുക അനുവദിച്ച ആവശ്യത്തിന് ഉപയോഗിക്കുന്നതിന് പകരം, കമ്മിഷൻ 10 ലക്ഷം രൂപ വകമാറ്റി ചെലവഴിച്ചു. 2021-22, 2022-23, വർഷങ്ങളില്‍ നിയമസഭയുടെ അറിവില്ലാതെ, അനുമതിയില്ലാതെയാണ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ലൈഫ് ടൈം അവാർഡുകള്‍ സ്‌പോണ്‍സർ ചെയ്തത്.
ചലച്ചിത്ര അക്കാദമി നടത്തിയ ‘കേരള ഇന്റർനാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്’ സ്‌പോണ്‍സർ ചെയ്യുന്നതിനായി തുക വിനിയോഗിച്ചു. ചലച്ചിത്ര അക്കാദമി സമർപ്പിച്ച യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് പ്രകാരം, യുവജന കമീഷനെ പ്രതിനിധീകരിച്ച് ചില പരസ്യങ്ങള്‍ കാണിക്കുകയും കമീഷന്റെ ലോഗോ പ്രദർശിപ്പിക്കുകയും അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ കമീഷന് 23 പാസുകള്‍ നല്‍കുകയും ചെയ്തു.