ലോക്സഭാ തെരഞ്ഞെടുപ്പു ജോലികളില്‍നിന്ന് ഉദ്യോഗസ്ഥരായ വൈദികർക്കും കന‍്യാസ്ത്രീകള്‍ക്കുമുണ്ടായിരുന്ന ഒഴിവ് എടുത്തുകളയാൻ നീക്കം. പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമന പ്രക്രിയയ്ക്കായുള്ള തെരഞ്ഞെടുപ്പു കമ്മീഷന്‍റെ സോഫ്ട്‍വെയറില്‍ ഒഴിവാക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥരുടെ പട്ടികയില്‍നിന്നാണ് മുമ്ബുണ്ടായിരുന്ന വൈദികരും കന‍്യസ്ത്രീകളുമെന്ന വിഭാഗത്തെ നീക്കംചെയ്തിരിക്കുന്നത്.
ജില്ലകളിലെ മുഴുവൻ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍റെ സഹായത്തോടെ, സോഫ്ട്‍വെയറില്‍ സ്ഥാപന മേധാവികള്‍ സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാരുടെയും വിവരങ്ങള്‍ വെള്ളിയാഴ്ചയ്ക്കകം നല്‍കേണ്ടിയിരുന്നു. ഇങ്ങനെ നല്‍കുന്ന വിവരങ്ങളില്‍ വൈദികരും കന‍്യാസ്ത്രീകളും ഒഴിവാക്കപ്പെടുന്നവരുടെ ലിസ്റ്റില്‍ മുമ്ബ് ഉള്‍പ്പെട്ടിരുന്നു. ഇതാണ് ഇക്കുറി എടുത്തുകളഞ്ഞിരിക്കുന്നത്. ഇതുമൂലം വൈദികരും കന‍്യസ്ത്രീകളും തെരഞ്ഞെടുപ്പ് ഡ‍്യൂട്ടിക്കു നിയോഗിക്കപ്പെടാനുള്ള സാധ‍്യതയാണ് തെളിയുന്നത്.