തിരുവനന്തപുരം: സര്‍ക്കാര്‍ ശമ്പളമുള്ള കന്യസ്ത്രീകളുടെയും പുരോഹിതരുടെയും ആദായ നികുതി ഈടാക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. ഇവരുടെ ശമ്പളത്തിൽ നിന്നോ, പെന്‍ഷനില്‍നിന്നോ നികുതി ഈടാക്കരുതെന്നാണ് ട്രഷറി ഡയറക്ടറുടെ നിര്‍ദേശം. കന്യാസ്ത്രീകള്‍, പുരോഹിതര്‍ എന്നിവരില്‍നിന്നും ആദായ നികുതി ഈടാക്കാന്‍ ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ വിവിധ സഭകള്‍ സുപ്രീംകോടതിയെ സമീപിക്കുകയും വിധി റദ്ദാക്കുകയുമായിരുന്നു.
ഈ സാഹചര്യത്തിലാണ് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ നികുതി പിരിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്. ഭരണഘടനയുടെ 25ാം അനുഛേദ പ്രകാരമുള്ള മതസ്വാതന്ത്ര്യത്തിന്റ ഭാഗമായി ടി.ഡി.എസ് ഇളവ് ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വരുമാന നികുതി പിടിക്കാമെന്ന് ഹൈ കോടതി ഉത്തരവിട്ടിരുന്നത്. നിയമപ്രകാരം നികുതി ഈടാക്കുന്നത് മതസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമല്ലെന്നും സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനുമെന്ന ബൈബിള്‍ വാക്യം ഉദ്ധരിച്ചായിരുന്നു ഡിവിഷന്‍ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.
49 അപ്പീല്‍ ഹരജികള്‍ തള്ളിയായിരുന്നു കോടതിയുടെ ഉത്തരവ്. ദാരിദ്ര്യം വ്രതമായി സ്വീകരിച്ച സന്യസ്തര്‍ സ്വത്തു സമ്ബാദിക്കുന്നില്ലെന്നും അവരുടെ വരുമാനം സന്യസ്ത സഭയിലേക്കാണ് പോകുന്നതെന്നും അതിനാല്‍ നികുതി ഈടാക്കരുതെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. എന്നാല്‍, സര്‍ക്കാര്‍ ശമ്ബളം പറ്റുന്ന വൈദികരെയും കന്യാസ്ത്രീകളെയും സര്‍ക്കാര്‍ ജീവനക്കാരായി കണക്കാക്കണമെന്നായിരുന്നു നികുതി വകുപ്പിന്റ വാദം.