കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാറിന് പരിധികള്‍ ഇല്ലാത്ത അവകാശം വേണമെന്ന് വാദിക്കുവാന്‍ പിണറായി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കേസ് കൊടുത്തിരിക്കുകയാണ്. ഇതിന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ മുന്നോട്ടു വെക്കുന്ന വാദം പൊതു കടം എന്നത് ഭരണഘടനയുടെ ഏഴാം അനുച്ഛേദത്തില്‍ ലിസ്റ്റ് നമ്ബര്‍ രണ്ടില്‍ വരുന്നതിനാല്‍ കേന്ദ്രസര്‍ക്കാരില്‍ ഒരു സംസ്ഥാന സര്‍ക്കാരിന്റെ കടം എടുക്കുവാനുള്ള ‘ജന്മാവകാശത്തെ’ ചോദ്യം ചെയ്യുവാന്‍ ആവില്ല എന്നതാണ്. സുപ്രീംകോടതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാറിന് കടുത്ത തിരിച്ചടി ഏറ്റുവെന്നെല്ലാം വെണ്ടയ്‌ക്കാ വലിപ്പത്തില്‍ റിപ്പോര്‍ട്ടു ചെയ്യുന്ന മാധ്യമങ്ങള്‍ കോടതിയിലെ ചില കാര്യങ്ങള്‍ മറച്ചുവയ്‌ക്കുക കൂടി ചെയ്യുന്നു.
അധിക വായ്പ സംസ്ഥാനങ്ങളുടെ ജന്മാവകാശമാണെന്ന വാദമുഖങ്ങളടക്കം എഴുതി തയ്യാറാക്കി വന്ന കേരള സര്‍ക്കാരിനെ, കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച കണക്കുകള്‍ തളര്‍ത്തി. അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിക്ക് നല്‍കിയ കണക്കുകള്‍ പ്രകാരം 2023-24 സാമ്ബത്തിക വര്‍ഷത്തില്‍ കേരള സര്‍ക്കാറിന് പല വിധത്തിലുമുള്ള വായ്പകളും പരിധിവിട്ടു തന്നെ നല്‍കിയിട്ടുണ്ട്. അതില്‍ പൊതു വിപണിയില്‍ നിന്നുമുള്ള 35,572 കോടിയും പബ്ലിക് അക്കൗണ്ടില്‍ നിന്നും ഉള്ള 9,611 കോടിയും അടക്കം 52,583 കോടി രൂപയുടെ വായ്പ ലഭിച്ചിട്ടുണ്ട് പൂര്‍ണ്ണ പട്ടിക താഴെ നല്‍കുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ വാദമുഖങ്ങളെയും ശവപ്പെട്ടിയിലാക്കി അണിയടിക്കുന്നതരത്തിലായിരുന്നു എന്‍. വെങ്കിട്ടരാമന്റെ എതിര്‍വാദങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് രേഖകള്‍ തന്നെ ആധാരമാക്കി 2024-24 വര്‍ഷത്തെ സാമ്ബത്തിക നില അപഗ്രഥനം ചെയ്തുകൊണ്ട് എഎസ്ജി ചോദിച്ചത് താഴെപ്പറയുന്ന കാര്യങ്ങളാണ്.കേരള ബജറ്റില്‍ പറഞ്ഞിട്ടുള്ള മൊത്തം ജിഎസ്ഡിപി വരുമാനം 2024-25ല്‍ 11,19,906 കോടി രൂപയാണ്. അതിന്റെ നിയമവിധേയകമായ വായ്പ പരിധിയായ 3% എന്നത് കണക്കാക്കിയാല്‍ അത് 33,597 വരും. അതില്‍ ഓഫ് ബജറ്റ് കടമെടുപ്പും, മുന്‍പേ മേടിച്ച കടങ്ങളും കുറച്ചു കഴിഞ്ഞാല്‍ ആദ്യ ഒമ്ബതു മാസത്തെ കടമെടുപ്പിന് അവശേഷിക്കുന്ന തുക വെറും 6,664 കോടി രൂപ മാത്രമാണ്.
ഈ കണക്കുകള്‍ കോടതിയില്‍ വായിച്ചു കേട്ട സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകൻ കപില്‍ സിബല്‍ ഈ കണക്കുകള്‍ മാധ്യമങ്ങളില്‍ വരരുത് എന്ന് ബഹുമാനപ്പെട്ട കോടതിയോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. എന്നാല്‍ കോടതി ഈ ഈ അഭ്യര്‍ത്ഥന തള്ളുകയും ഓപ്പണ്‍ കോര്‍ട്ടില്‍ വായിച്ചത് എങ്ങനെ നിയന്ത്രിക്കാനാണ്? അത് ഇപ്പോള്‍ തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വന്നു കാണും എന്ന് പറയുകയുംചെയ്തു.
കോടതിയില്‍ വെളിപ്പെട്ടതും, സംസ്ഥാന സര്‍ക്കാറിന് എതിര്‍പ്പില്ലാത്തതുമായ ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, സംസ്ഥാന സര്‍ക്കാരിന് നിയമപ്രകാരം കിട്ടേണ്ട വായ്പകള്‍ എല്ലാം കിട്ടിയിരിക്കുന്നു. ഇത് ബോധ്യപ്പെട്ട സുപ്രീംകോടതി പോലും കേന്ദ്രസര്‍ക്കാരിനോട് നിര്‍ബന്ധിച്ചത് അല്പംകൂടി പണം കടമെടുക്കാന്‍ അനുവദിച്ചുകൂടെ, വായ്പ നല്‍കിക്കൂടെ, സമ്ബൂര്‍ണ്ണ പട്ടിണിയാണ് എന്നു മാത്രമാണ്. എന്നുമാത്രമല്ല കേന്ദ്രത്തിന്റെ കട ബാധ്യതയെ കുറിച്ച് ഓര്‍മ്മിപ്പിക്കുവാന്‍ ചെന്ന സംസ്ഥാന സര്‍ക്കാറിനോട് കേന്ദ്രത്തിന്റെ ധനകാര്യ നയം മികച്ചതാണെന്ന് കോടതി ബോധ്യപ്പെടുത്തുകയും ചെയ്തു. രണ്ട്, കേരളം ആവശ്യപ്പെട്ടതുപോലെ 15,000 കോടി ഈ മാസം നല്‍കിയാല്‍ അടുത്ത 2024-25 ലെ ധനകാര്യ സ്ഥിതി അവതാളത്തിലാകുമെന്ന് അതിന്റെ കണക്കടക്കം കേന്ദ്രം കോടതിയില്‍ വെളിപ്പെടുത്തി.
കേന്ദ്രസര്‍ക്കാറിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തത്തോടെ സുപ്രീംകോടതിയില്‍ നല്‍കിയ കണക്കുകള്‍ എന്തിനാണ് സംസ്ഥാനസര്‍ക്കാര്‍ പുറത്തുവിടരുത് എന്ന് യാചിച്ചത്? എന്തിനാണ് അത് പൊതുജനങ്ങളില്‍ നിന്ന് മറയ്‌ക്കുവാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിച്ചത്? സംസ്ഥാനത്തെ ജനങ്ങളെ പ്രത്യേകിച്ചും അടുത്ത തലമുറയെ, യുവാക്കളെ കടബാധ്യതയില്‍ മുക്കി അവരുടെ സ്വപ്‌നങ്ങളെ, അവരുടെ ഭാവിയെ തകര്‍ക്കുവാന്‍ ആരാണ് ഈ മാര്‍ക്‌സിസ്റ്റ് സര്‍ക്കാരിന് അനുവാദം നല്‍കിയത്?പരിധികള്‍ ഇല്ലാത്ത വായ്പ തങ്ങളുടെ ജന്മാവകാശമാണെന്ന് മാര്‍ക്‌സിസ്റ്റുകളുടെ പുതിയ മുദ്രാവാക്യവും ഈ വിശ്വാസത്തിലും ദര്‍ശനത്തിലും തകര്‍ന്ന അനേകം രാജ്യങ്ങളുടെയും പശ്ചിമബംഗാളിന്റെയും അവസ്ഥയിലേക്ക് കേരളം പോകാതിരിക്കുവാന്‍ ഈ സര്‍ക്കാരില്‍ നിന്നും ഉള്ള മോചനം മാത്രമാണ് ഏക പോംവഴി. അല്ലെങ്കില്‍ അധികം താമസിയാതെ മലയാളികള്‍ക്ക് ബംഗാളികളുടെ അവസ്ഥ വരും.