താമരക്കുളം വയ്യാങ്കരച്ചിറയില്‍ നിന്നും 27 കിലോ തൂക്കം വരുന്ന ഭീമൻ മത്സ്യത്തെ പിടിച്ചു. കാളാഞ്ചി ഇനത്തില്‍ പെട്ടതാണ് മത്സ്യം. വേനല്‍ കടുത്തതോടെ ചിറയില്‍ വെള്ളം കുറവാണ്. ഈ സമയത്ത് നാട്ടുകാർ മീൻ പിടിക്കാറുണ്ട്. താമരക്കുളം സ്വദേശിയായ രാജീവും സംഘവുമാണ് മത്സ്യത്തെ പിടിച്ചത്.
വർഷങ്ങള്‍ക്ക് മുമ്ബ് ഈ ഇനത്തില്‍ പെട്ട മത്സ്യക്കുഞ്ഞുങ്ങളെ ചിറയില്‍ വളർത്തിയിരുന്നു. അതില്‍ പെട്ടയതാവാം മത്സ്യമെന്ന് കരുതുന്നു. വലയില്‍ കുടുങ്ങിയ മത്സ്യത്തെ ഏറെ നേരത്തെ ശ്രമഫലമായാണ് പിടിച്ച് കരയ്ക്കെത്തിക്കാനായത്. തമിഴ്‌നാട്ടിലെ ചിദംബരത്ത് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസില്‍ നിന്നുമായിരുന്നു മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടുവന്നത്.
ഇവിടെ മാത്രമാണ് ഈ ഇനത്തില്‍ പെട്ട മത്സ്യക്കുഞ്ഞുങ്ങള്‍ ലഭിക്കുക. പിടിച്ച മത്സ്യം മുറിച്ച് കിലോയ്ക്ക് 300 രൂപ ക്രമത്തില്‍ വില്പന നടത്തുകയും ബാക്കി കറി വെയ്ക്കാൻ കൊണ്ടുപോകുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഭീമൻ മത്സ്യത്തെ കിട്ടിയത്.