കേരളത്തില്‍ ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കുമെന്ന് പ്രവചിച്ച് ന്യൂസ് 18 സർവേ ഫലം. രണ്ട് സീറ്റ് ബിജെപിക്കും യു.ഡി.എഫിന് 14, എല്‍.ഡി.എഫ് നാല് എന്നിങ്ങനെയും ലഭിക്കുമെന്നാണ് പുറത്തുവന്ന സർവേ ഫലം. രാജ്യത്തെ 21 പ്രധാന സംസ്ഥാനങ്ങളിലെ 518 സീറ്റുകളിലെ സർവേ ഫലമാണ് ബുധനാഴ്ചയും വ്യാഴാഴ്ചയുമായി ന്യൂസ് 18 പുറത്തുവിടുന്നത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 19 സീറ്റായിരുന്നു കേരളത്തില്‍ യു.ഡി.എഫിന് ലഭിച്ചത്. ഇതാണ് 14-ലേക്ക് ചുരുങ്ങുന്നത്. ഒരു സീറ്റില്‍ മാത്രം ഒതുങ്ങിയ എല്‍.ഡി.എഫ് നാല് സീറ്റിലേക്ക് എത്തുമെന്നും സർവേ പറയുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ബിജെപിയുടെ നേട്ടം. കേരളത്തില്‍ എൻ.ഡി.എക്ക് 18 ശതമാനംവോട്ട് ലഭിക്കുമെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു. യു.ഡി.എഫ് 47 ശതമാനം വോട്ട് നേടുമ്ബോള്‍ എല്‍.ഡി.എഫ് 35 ശതമാനം വോട്ടുകളില്‍ ഒതുങ്ങുമെന്നും ഫലം വ്യക്തമാക്കുന്നു. ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും ഏതെല്ലാം മണ്ഡലമായിരിക്കുമെന്നത് സംബന്ധിച്ച വിവരം ഇല്ല.
കഴിഞ്ഞ ദിവസം പുറത്തുവന്ന എ.ബി.പി ന്യൂസ് സി വോട്ടർ അഭിപ്രായ സർവേയില്‍ യു.ഡി.എഫ് 20 സീറ്റും നേടുമെന്നായിരുന്നു പ്രവചനം. ബിജെപിക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാനാവില്ലെന്നും ഈ സർവേ പ്രവചിച്ചിരുന്നു. യു.ഡി.എഫ് 44.5 ശതമാനം വോട്ട് നേടുമ്ബോള്‍ എല്‍.ഡി.എഫിന് 31.4 ശതമാനം വോട്ട് ലഭിക്കുമെന്നും എൻ.ഡി.എയ്ക്ക് 18 ശതമാനം വോട്ട് ലഭിക്കുമെന്നുമായിരുന്നു പ്രവചനം.