ഒറ്റപ്പാലത്ത് കൃഷിക്ക് ഭീഷണിയായ 35 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. കർഷകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക ദൗത്യസംഘത്തിൻ്റെ നേതൃത്വത്തിലാണ് പന്നികളെ കൊന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി കർഷകർക്കാണ് കാട്ടുപന്നി കാരണം കൃഷിനാശമുണ്ടായത്. ഒറ്റപ്പാലം നഗരസഭ പരിധിയിലെ കണ്ണിയംപുറം, തെന്നടി ബസാർ, പാലപ്പുറം, ഈസ്റ്റ് ഒറ്റപ്പാലം തുടങ്ങിയ പ്രദേശങ്ങളിലെ കർഷകരുടെ പരാതിയെ തുടർന്നാണ് കാട്ടുപന്നികളെ വെടിവെച്ച് കൊന്നത്.
പരിശീലനം ലഭിച്ച നാല് ഷൂട്ടർമാർ ഉള്‍പ്പെടെ 30 അംഗ സംഘത്തിന്റെ നേതൃത്വത്തിലാണ് പന്നികളെ വെടിവെച്ചു കൊന്നത്. പുലർച്ചെ അഞ്ചിന് തുടങ്ങിയ ദൗത്യം വൈകിട്ട് മൂന്നര വരെ നീണ്ടു. പ്രത്യേക പരിശീലനം നേടിയ എട്ട് നായകളും ദൗത്യത്തില്‍ ഉണ്ടായിരുന്നു.
കാട്ടുപന്നികള്‍ പ്രദേശത്തെ കർഷകരുടെ വിള നശിപ്പിക്കുന്നത് പതിവായിരുന്നു. കൂടാതെ കാട്ടുപന്നികള്‍ കാരണം പ്രദേശത്ത് വാഹനാപകടങ്ങളും വർദ്ധിച്ചതോടെയാണ് ഇവയെ തുരത്താൻ ഒറ്റപ്പാലം നഗരസഭ അധികൃതർ തീരുമാനിച്ചത്. പിടികൂടിയ മുഴുവൻ കാട്ടുപന്നികളേയും നഗരസഭ അധികൃതരുടെ നേതൃത്വത്തില്‍ സംസ്കരിച്ചു.