കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷവിമര്‍ശവുമായി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. രാഹുല്‍ ഗാന്ധി നായക്ക് ബിസ്‌കറ്റ് നല്‍കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത്‌ജോഡോ യാത്രക്കിടെ ജാര്‍ഖണ്ഡില്‍വെച്ച് പകര്‍ത്തിയ വീഡിയോ ആണ് വൈറലായത്.
രാഹുല്‍ ഗാന്ധി ആദ്യം നായക്ക് ബിസ്‌കറ്റ് നല്‍കിയെങ്കിലും അത് കഴിച്ചില്ല. എന്നാല്‍, ഇതേ ബിസ്‌കറ്റ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകന് നല്‍കുകയായിരുന്നു. ഈ വീഡിയോയ്ക്ക് മറുപടിയുമായാണ് ഹിമന്ത ബിശ്വ ശർമ രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധിയുടെ നായക്കൊപ്പം ബിസ്‌കറ്റ് പങ്കിടാന്‍ പറ്റില്ലെന്നും അതുകൊണ്ടാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനെ സാധൂകരിക്കുന്ന ഒരു സംഭവവും ആസാം മുഖ്യമന്ത്രി സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചു. രാഹുല്‍ ഗാന്ധിക്കൊപ്പം ഒരു യോഗത്തില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി താനും കോണ്‍ഗ്രസിലെ മറ്റ് മുതിര്‍ന്ന നേതാക്കളും എത്തിയതായിരുന്നു. യോഗത്തിനിടെ രാഹുല്‍ ഗാന്ധിയുടെ പിഡി എന്ന നായ ഒരു പ്ലേറ്റില്‍ നിന്നും ബിസ്‌കറ്റ് എടുത്തുകഴിച്ചു. ഇതേ പ്ലേറ്റിലാണ് ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബിസ്‌കറ്റ് നല്‍കിയത്, ആസം മുഖ്യമന്ത്രി പറഞ്ഞു.
ഇതാണ് താൻ കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കാൻ കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ പുതിയ വീഡിയോ വൈറലായതോടെ ഹിമന്ത ബിശ്വ തന്റെ പഴയ അനുഭവം വിവരിച്ച് രാഹുല്‍ ഗാന്ധിക്കെതിരേയുള്ള ആക്രമണം കടുപ്പിച്ചു. രാഹുല്‍ ഗാന്ധിക്ക് മാത്രമല്ല, ആ കുടുംബം മുഴുവന്‍ ശ്രമിച്ചാലും തന്നെ ആ ബിസ്‌കറ്റ് കഴിപ്പിക്കാന്‍ കഴിയില്ലെന്ന് തന്നെ ടാഗ് ചെയ്തയാള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.
”ഞാന്‍ അഭിമാനമുള്ള ആസാമിയും ഇന്ത്യക്കാരനുമാണ്. ആ ബിസ്‌കറ്റ് കഴിക്കാന്‍ വിസമ്മതിക്കുകയും കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുകയും ചെയ്തു,” സാമൂഹിക മാധ്യമത്തില്‍ വീഡിയോ പങ്കുവെച്ചയാള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കി. ”എത്ര നാണംകെട്ട കാര്യമാണിത്. ആദ്യം നായ കഴിച്ച പാത്രത്തില്‍ നിന്നുള്ള ബിസ്‌കറ്റ് ഹിമന്ത ബിശ്വ ജിക്ക് രാഹുല്‍ ഹാന്ധി നല്‍കി.
പാര്‍ട്ടി പ്രവര്‍ത്തകരെ ഖാര്‍ഗെ നായകളോട് ഉപമിച്ചിരുന്നു. ഇപ്പോഴിതാ ഷെഹ്‌സദ നായ വേണ്ടെന്ന് വെച്ച അതേ ബിസ്‌കറ്റ് പാര്‍ട്ടി പ്രവര്‍ത്തകന് നല്‍കിയിരിക്കുന്നു. ഇതാണോ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും വോട്ടര്‍മാര്‍ക്കും അവര്‍ നല്‍കുന്ന ബഹുമാനം?,” വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു.
ബിജെപിക്ക് നായകളുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇത്ര താത്പര്യം എന്തിനാണെന്ന് മനസിലാകുന്നില്ല-രാഹുല്‍ ഗാന്ധി
”ഞാന്‍ ആദ്യം നായയെ വിളിച്ചു. പക്ഷേ, നായ പേടിച്ചിരുന്നു. അത് വിറയ്ക്കുന്നുണ്ടായിരുന്നു. അതിന് ഭക്ഷണം കൊടുക്കാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും അത് നിരസിച്ചു. തുടര്‍ന്ന് ഞാന്‍ ബിസ്‌കറ്റ് നായയുടെ ഉടമസ്ഥന് കൊടുത്തു. അദ്ദേഹത്തിന്റെ കൈയ്യില്‍നിന്ന് നായ ബിസ്‌കറ്റ് വാങ്ങിക്കഴിച്ചു. അതില്‍ എന്താണ് പ്രശ്‌നമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ബിജെപിക്ക് നായകളുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇത്ര താത്പര്യം എന്തിനാണെന്ന് മനസിലാകുന്നില്ല,” വിവാദങ്ങളോട് പ്രതികരിക്കവെ രാഹുല്‍ ഗാന്ധി പറഞ്ഞു.