ഭര്‍ത്താവിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ടെന്ന പരാതിയില്‍ നടി രാഖി സാവന്തിന് മുൻകൂര്‍ ജാമ്യം നിഷേധിച്ച് കോടതി. മുൻ ഭര്‍ത്താവ് ആദില്‍ ഖാൻ ദുറാനിയുടെ പരാതിയില്‍ ദിൻദോഷി അഡിഷനല്‍ സെഷൻസ് കോടതിയുടേതാണ് വിധി. ഒരു ടിവി ഷോയിലൂടെ നഗ്നത പ്രദര്‍ശിപ്പിക്കുന്ന തന്റെ സ്വകാര്യ വീഡിയോകള്‍ പ്രചരിപ്പിച്ചെന്നും വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പുകളില്‍ വീഡിയോകളിലേക്കുള്ള ലിങ്കുകള്‍ പങ്കിട്ടുവെന്നുമാണ് ആദില്‍ പരാതിയില്‍ പറഞ്ഞിരുന്നത്.
അംബോളി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ഐ.ടി നിയമപ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. നടിയുടെ അറസ്റ്റിനുള്ള നീക്കം നടക്കുന്നതിനിടെയാണ് അഭിഭാഷകൻ മുൻകൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. മുൻ ഭര്‍ത്താവിനെതിരെ ഒന്നിലധികം കേസുകളുള്ളതിനാല്‍ അദ്ദേഹത്തിന്റെ വിശ്വാസ്യതയില്‍ സംശയമുണ്ടെന്നാണ് മുൻകൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞത്. തന്നെ പീഡിപ്പിക്കാനും സമ്മര്‍ദ്ദം ചെലുത്താനും കേസില്‍ കുടുക്കുക എന്ന ഉദ്ദേശത്തോടെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും രാഖി വാദിച്ചു.
എന്നാല്‍ നടിയുടെ വാദം കോടതി അംഗീകരിച്ചില്ല. നഗ്നത പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് നടി പുറത്തുവിട്ടതെന്ന് കോടതി വ്യക്തമാക്കി. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ രാഖി സാവന്തിന് ജാമ്യം അനുവദിക്കാനാകില്ലെന്നും ജഡ്ജി ശ്രീകാന്ത് വൈ ഭോസാലെ പറഞ്ഞു. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച മൊബൈല്‍ രാഖിയില്‍ നിന്ന് പിടിച്ചെടുക്കാനും കോടതി ആവശ്യപ്പെട്ടു.