കൊച്ചി: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ നടനും മുൻ എം പിയുമായ സുരേഷ് ഗോപി നല്‍കിയ മുൻകൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചോദ്യം ചെയ്യലിന് പിന്നാലെ ഗുരുതര വകുപ്പ് ചേര്‍ത്ത് എഫ് ഐ ആര്‍ പരിഷ്കരിച്ചതോടെയാണ് സുരേഷ് ഗോപി മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ സര്‍ക്കാറിനോട് നിലപാടറിയിക്കാൻ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കരുവന്നൂര്‍ വിഷയത്തില്‍ സര്‍ക്കാറിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് കാരണമെന്നാണ് മുൻകൂര്‍ ജാമ്യാപേക്ഷയില്‍ സുരേഷ് ഗോപി ആരോപിക്കുന്നത്. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴി തടഞ്ഞ മാധ്യമ പ്രവര്‍ത്തകയെ മാറ്റുക മാത്രമാണ് ചെയ്തതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കേസില്‍ കോഴിക്കോട് നടക്കാവ് പൊലീസാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.
സുരേഷ് ഗോപിക്കെതിരെ സർക്കാർ നടത്തുന്നത് പകപോക്കൽ ആണെന്ന് ആരോപണം വിവിധ കോണുകളിൽ ശക്തമായി ഉയരുന്നുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിൽ പിണറായി വിജയൻറെ ഏറ്റവും കടുത്ത വിമർശകൻ കൂടിയാണ് സൂപ്പർതാരം. സുരേഷ് ഗോപിയുടെ മൂത്തമകൾ ജനുവരിയിലാണ് വിവാഹിതയാകാൻ നിശ്ചയിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ മകളുടെ വിവാഹത്തിനു മുന്നോടിയായി സുരേഷ് ഗോപിയെ ജയിലിൽ അടയ്ക്കാനുള്ള സർക്കാരിന്റെ നീക്കം വിജയിച്ചാൽ അതിൻറെ രാഷ്ട്രീയ പ്രത്യാഘാതം അക്ഷരാർത്ഥത്തിൽ സൂപ്പർതാരത്തിനും ബിജെപിക്കും കേരളത്തിൽ ഗുണകരമാകും എന്നും വിലയിരുത്തപ്പെടൽ ഉണ്ട്.