പോക്സോ കേസുകളില്‍ പ്രതിയാകുന്നവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കില്‍ മുൻകൂര്‍ ജാമ്യം നല്‍കാമെന്ന് ഹൈക്കോടതി. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസുകളില്‍ പ്രതിക്ക് മുൻകൂര്‍ ജാമ്യം അനുവദിക്കരുതെന്നാണ് ക്രിമിനല്‍ നടപടി ചട്ടത്തിലെ വ്യവസ്ഥ. എന്നാല്‍ പോക്സോ കേസുകളില്‍ കോടതികള്‍ വസ്തുതയും സാഹചര്യവും വിലയിരുത്തി ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഉത്തരവിട്ടു.

മകളെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ മുൻകൂര്‍ ജാമ്യം തേടി വടക്കാഞ്ചേരി, പറവൂര്‍ സ്വദേശികള്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതി ഉത്തരവ്. ലൈംഗികാതിക്രമം സമൂഹത്തിനെതിരെയുള്ള കുറ്റകൃത്യമാണെന്നതില്‍ സംശയമില്ല. ഇത് ഇരകളില്‍ ജീവിതം മുഴുവൻ അപമാനവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കും. അതുകൊണ്ട് തന്നെ പോക്സോ കേസുകളില്‍ മുൻകൂര്‍ ജാമ്യം അനുവദിക്കാനാവില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നിരുന്നാലും ചില സന്ദര്‍ഭങ്ങളില്‍ നിരപരാധികള്‍ക്കെതിരെ ഇത്തരം ആരോപണങ്ങളുണ്ടാകാറുണ്ട്. കുട്ടികളുടെ കസ്റ്റഡി വിട്ടുകിട്ടലുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ പോക്സോ കള്ളക്കേസുകള്‍ ഏറിവരുന്നുണ്ട്. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് കള്ളക്കേസുകളും നിലവിലുണ്ട്. നിരപരാധികളെ അറസ്റ്റ് ചെയ്യാൻ നിയമത്തില്‍ പറയുന്നില്ല.

അറസ്റ്റ് വിലക്കുന്ന വ്യവസ്ഥ കര്‍ശനമായി പാലിച്ചാല്‍ നിരപരാധികള്‍ അകത്താവുന്ന സ്ഥിതിയുണ്ടാവും. കുറ്റവാളികളെ ശിക്ഷിക്കുന്നത് പോലെ പ്രധാനപ്പെട്ടതാണ് നിരപരാധികളെ സംരക്ഷിക്കലും. ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശം സംരക്ഷിക്കാൻ കോടതിക്ക് ബാധ്യതയുണ്ടന്നും കോടതി വ്യക്തമാക്കി. ഹര്‍ജികളിലൊന്നില്‍ പ്രതിക്കെതിരായ പരാതിയില്‍ കഴമ്ബില്ലെന്നും അറസ്റ്റ് ഉണ്ടാവില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്ന് ഇതു രേഖപ്പെടുത്തി ഹര്‍ജി തീര്‍പ്പാക്കി. രണ്ടാമത്തെ വ്യക്തിയുടെ ഹര്‍ജിയില്‍ ആരോപണത്തില്‍ കഴമ്ബുണ്ടെന്ന് വിലയിരുത്തിയ കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക