വയനാട്: ഭര്‍ത്താവ് തലാഖ് ചൊല്ലി ഉപേക്ഷിച്ചെന്ന ആരോപണവുമായി തൃശൂര്‍ സ്വദേശിനി രംഗത്ത്. വയനാട് സുല്‍ത്താൻ ബത്തേരി സ്വദേശി ഗുലാമിനെതിരെയാണ് ഗുരുതര ആരോപണവുമായി ഭാര്യ സഫാന എത്തിയിരിക്കുന്നത്. തലാഖ് ചൊല്ലിയതിന് പിന്നാലെ സഫാനയെയും കുഞ്ഞിനെയും ഭര്‍തൃമാതാവ് വീട്ടില്‍ നിന്ന് ഇറക്കി വിട്ടതായി സഫാന പറഞ്ഞു.
2019 ജൂണ്‍ ആറിനാണ് ഗുലാമും സഫാനയും വിവാഹിതരായത്. പെണ്‍കുഞ്ഞ് പിറന്നതിന് പിന്നാലെയാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് സഫാന പറഞ്ഞു. സ്ത്രീധനം തന്നില്ലെന്ന് പറഞ്ഞ് ഭര്‍ത്താവും ഉമ്മയും നിരന്തരം വഴക്കിടുമായിരുന്നു. ഇതിനിടയിലാണ് വിദേശത്ത് ജോലി ചെയ്യുന്ന ഗുലാം തലാഖ് ചൊല്ലിയത്. തലാഖ് ചൊല്ലിയതിനാല്‍ താൻ ഭാര്യയല്ലെന്നാണ് ഭര്‍ത്താവും ഉമ്മയും പറയുന്നത്.
തലാഖ് ചൊല്ലിയാല്‍ ഇനി കോടതി വഴി ഒന്നും ചെയ്യേണ്ടെന്നാണ് അവരുടെ വാദം. ഗുലാമിന്റെ വക്കീല്‍ ഉള്‍പ്പെടെ തലാഖിന് അനുകൂലമായ നിലപാടാണ് എടുത്തത്. മുസ്ലീമായാല്‍ തലാഖ് ചൊല്ലിയാല്‍ ബന്ധം അവസാനിച്ചുവെന്നാണ് വക്കീല്‍ പോലും പറയുന്നതെന്ന് സഫാന കുട്ടിച്ചേര്‍ത്തു. തന്റെ മകളോടൊപ്പം ഭര്‍ത്താവിന്റെ വീട്ടില്‍ കഴിയാനാണ് തന്റെ ആഗ്രഹമെന്നും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും സഫാന വ്യക്തമാക്കി.