ഇൻഡോര്‍ (മധ്യപ്രദേശ്): ഹോംവര്‍ക്ക് ചെയ്യാൻ മടിച്ച് രണ്ടാഴ്ച തുടര്‍ച്ചയായി സ്കൂളില്‍ പോകാതിരുന്ന ഏഴാംക്ലാസുകാരൻ വിവരം വീട്ടിലറിഞ്ഞതോടെ സ്കൂളിന്റെ മൂന്നാംനിലയില്‍നിന്ന് താഴേക്ക് ചാടി. കൈകാലുകള്‍ക്കടക്കം ഗുരുതര പരിക്കേറ്റ കുട്ടിയെ ഓടിക്കൂടിയ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇൻഡോര്‍ നന്ദനഗറിലെ ജി കിഡ്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് നാടിനെ നടുക്കിയ സംഭവം.
ഇതേസ്കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന 13കാരനാണ് കടുംകൈ ചെയ്തത്. വ്യാഴാഴ്ച രാവിലെ സ്‌കൂളില്‍ വന്ന കുട്ടി, മുകളിലേക്ക് കയറി മൂന്നാം നിലയില്‍ നിന്ന് ചാടുകയായിരുന്നു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സമീപത്തെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.സ്കൂളിന് സമീപത്തെ ഇടതടവില്ലാതെ വാഹനങ്ങള്‍ പോകുന്ന റോഡിലേക്കാണ് കുട്ടി വീണത്.
റോഡരികില്‍ നിര്‍ത്തിയിട്ട ഇരുചക്രവാഹനങ്ങള്‍ക്കിടയില്‍ പതിക്കുകയായിരുന്നു. ഉടൻ അതുവഴി വന്ന കാറില്‍ കയറ്റി ആശുപത്രിയിലെത്തിച്ചു. വിദ്യാര്‍ഥിയുടെ നില അതീവഗുരുതരമാണെന്നും കൈകള്‍ക്കും കാലുകള്‍ക്കും സാരമായി പരിക്കേറ്റിട്ടടുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ രണ്ടാഴ്ചയായി വീട്ടില്‍നിന്ന് സ്കൂളിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങുന്ന കുട്ടി സ്‌കൂളില്‍ എത്തിയിരുന്നില്ല. സ്‌കൂള്‍ അധികൃതര്‍ വിളിച്ചപ്പോഴാണ് ഇക്കാര്യം രക്ഷിതാക്കള്‍ അറിഞ്ഞത്. ഹോംവര്‍ക്ക് ചെയ്യുന്നതിനുള്ള മടി കാരണമാണ് ക്ലാസ് മുടക്കിയിരുന്നതത്രെ. വിവരം മാതാപിതാക്കള്‍ അറിഞ്ഞതോടെയാണ് ഭയന്ന് സ്‌കൂളില്‍ നിന്ന് ചാടിയത്.