തമിഴ്നാട്ടിലും സുകുമാരക്കുറുപ്പ് മോഡല്‍ കൊലപാതകം. ഒരുകോടി രൂപയുടെ ഇൻഷ്വറൻസ് തുക തട്ടാൻ ഉറ്റ സുഹൃത്തിനെ കൊന്ന് കത്തിച്ച സുരേഷ് ഹരികൃഷ്ണനെ പൊലീസ് അറസ്റ്റുചെയ്തതോടെയാണ് ഞെട്ടിക്കുന്ന അരുംകൊലയുടെ വിവരം പുറത്തറിഞ്ഞത്. ഇയാളെ സഹായിച്ച കീര്‍ത്തി രാജൻ, ഹരികൃഷ്ണൻ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
ഐനാപുരം സ്വദേശി ദിലിബാബുവാണ് കൊല്ലപ്പെട്ടത്.ഇൻഷ്വറൻസുകാരെ കബളിപ്പിച്ച് പണം തട്ടുക എന്ന ഉദ്യേശത്തോടെ സുരേഷ് അടുത്തിടെ ഒരുകോടിരൂപയുടെ ഇൻഷ്വറൻസ് എടുത്തു. താൻ മരണപ്പെട്ടു എന്ന് കാട്ടി തുക തട്ടിയെടുക്കാനായിരുന്നു ലക്ഷ്യം. സുരേഷിന്റെ രൂപ സാമ്യമുള്ള ഒരാളെ കണ്ടെത്തി കൊലപ്പെടുത്താനായിരുന്നു പദ്ധതി. ഇതിനായി പലയിടത്തും അന്വേഷണം നടത്തിയെങ്കിലും യോജിച്ച ആളെ കണ്ടെത്താനായില്ല.
ഇതിടെയാണ് സുഹൃത്തും നാട്ടുകാരനുമായ ദിലിബാബുവില്‍ മൂവര്‍ സംഘത്തിന്റെ ശ്രദ്ധ പതിഞ്ഞത്. ഇയാളെ കൊലപ്പെടുത്താൻ തന്നെ പദ്ധയിട്ടു. ഇതിന്റെ ഭാഗമായി സുരേഷ്, ദിലിബാബുവും അമ്മയുമായി കൂടുതല്‍ അടുത്തു. വീട്ടില്‍ നിത്യ സന്ദര്‍ശകനായി. ചില ദിവസങ്ങളില്‍ ഇവര്‍ ഒത്തുചേര്‍ന്ന് മദ്യപിക്കാനും തുടങ്ങി.
കഴിഞ്ഞ സെപ്തംബര്‍ പതിമൂന്നിന് ദിലിബാബുവിനെയും കൂട്ടി മൂവര്‍ സംഘം ചെങ്കല്‍പ്പേട്ടിനടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ എത്തി. ഇവിടെയിരുന്ന് മദ്യപിച്ചു. ദിലിബാബു മദ്യലഹരിയിലായതോടെ അയാളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും മദ്യപിച്ച കുടിലിന് സമീപത്തുവച്ച് മൃതദേഹം പൂര്‍ണമായും കത്തിക്കുകയും ചെയ്തു. തുടര്‍ന്ന് സുരേഷ് ഒളിവില്‍പ്പോയി.
സുരേഷ് തീപിടിച്ച് മരിച്ചെന്ന് വിവരം ലഭിച്ചതോടെ സ്ഥലത്തെത്തിയ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇൻഷ്വറൻസ് തുക ലഭിക്കാനുള്ള നടപടികളും ആരംഭിച്ചു. ഇതിനിടെയാണ് കാര്യങ്ങള്‍ ആകെ തകിടം മറിയുന്നത്. ദിലിബാബുവിനെ കാണാതായതോടെ അമ്മ ലീലാവതി പരാതിയുമായി പൊലീസിനെ സമീപിച്ചു. സുരേഷിനൊപ്പം പോയശേഷമാണ് മകനെ കാണാതായതെന്നാണ് ലീലാവതി പരാതിയില്‍ പറഞ്ഞത്.
പരാതി നല്‍കിയെങ്കിലും അതില്‍ തുടര്‍ നടപടികള്‍ ഒന്നും ഉണ്ടാകാതെ വന്നതോടെ ലീലാവതി കോടതിയെ സമീപിച്ചു. കോടതി ഇടപെടല്‍ ഉണ്ടായതോടെ അന്വേഷണം ഊര്‍ജിതമായി. കാണാതായ ദിവസം സുരേഷിനൊപ്പമാണ് ദിലിബാബു പുറത്തുപോയെന്ന ലീലാവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം മുന്നോട്ടുപോയത്.
തുടര്‍ന്ന് രണ്ടുപേരുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചതോടെ സംഭവ ദിവസം ഇരുവരും മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഉണ്ടായിരുന്നു എന്ന് വ്യക്തമായി. തുടര്‍ന്ന് സുരേഷിന്റെ സുഹൃത്തുക്കളെ കണ്ടെത്തിയ പൊലീസ് അവരെ വിശദമായി ചോദ്യംചെയ്തോടെ കൊലപാതക വിവരം പുറത്താവുകയായിരുന്നു. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരേഷിനെ കസ്റ്റഡിയിലെടുത്തു. പ്രതികള്‍ ഇപ്പോള്‍ റിമാൻഡിലാണ്.