തിരുവനന്തപുരം: ഡി.ജി.പി ഓഫീസിലേക്ക് കെ.പി.സി.സി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പ്രതിപക്ഷ നേതാവ് വേദിയിൽ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് വേദിയിലേക്ക് പോലീസ് ടിയർ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചത്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ സതീശന്‍ പ്രസംഗം പാതിവഴിയില്‍ അവസാനിപ്പിച്ചു.
കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിച്ച സ്റ്റേജിന് പിന്നിലാണ് ടിയര്‍ ഗ്യാസുകള്‍ വന്ന് വീണത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ സുധാകരന്‍ അടക്കമുള്ള നേതാക്കളെ ആശുപത്രിയിലേക്ക് മാറ്റി. സംസ്ഥാനത്ത് ഇന്നേവരെ കേട്ടുകേൾവിയില്ലാത്ത ആക്രമമാണ് പോലീസ് കോൺഗ്രസ് പ്രതിഷേധ യോഗത്തിന് നേരെ നടത്തിയത്. സാധാരണ ഗതിയിൽ പ്രധാന നേതാക്കൾ സംസാരിച്ചു വേദി വിട്ടതിനുശേഷം ആണ് ബാരിക്കേടുകൾ മറികടക്കാനും മറ്റും പ്രവർത്തകർ ശ്രമം നടത്താറ്. ഇത്തരം സാഹചര്യങ്ങളിൽ മാത്രമേ പോലീസ് ടിയർ ഗ്യാസും ജലപീരങ്കിയും ഒക്കെ പ്രയോഗിക്കാറുള്ളൂ. എന്നാൽ പതിവുകളിൽ നിന്ന് വിരുദ്ധമായി നേതാക്കൾ സംസാരിച്ചുകൊണ്ടിരിക്കുന്ന വേദിയിലേക്ക് പ്രകോപനങ്ങൾ ഒന്നുമില്ലാതെ ഇരിക്കുന്ന സാഹചര്യത്തിൽ പോലീസ് ആക്ഷൻ നടത്തുകയായിരുന്നു.
സംഭവത്തിനു പിന്നാലെ മുതിര്‍ന്ന നേതാക്കള്‍ വേദി വിട്ടെങ്കിലും കൂടുതല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് സംഘടിച്ചെത്തി. ഇവര്‍ പൊലീസിനെതിരെ മുദ്രാവാക്യം ഉയര്‍ത്തി. ഇതിനിടെ മുതിര്‍ന്ന നേതാക്കള്‍ സ്ഥലത്തെത്തി പ്രവര്‍ത്തകരെ പിരിച്ചുവിട്ടു. മുതിര്‍ന്ന നേതാക്കള്‍ക്കു നേരെ നടന്ന കണ്ണീര്‍ വാതക പ്രയോഗം അംഗീകരിക്കാനാവില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതികരിച്ചു.നേതാക്കളുള്ള ഭാഗത്തേക്ക് പൊലീസിന്റെ ഭാഗത്തുനിന്നാണ് ആദ്യം ആക്രമണമുണ്ടായതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.