മാവേലിക്കരയില്‍ മകളെ മഴുവുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീമഹേഷ് (38) ശാസ്താംകോട്ടയില്‍ വച്ച് ട്രെയിനില്‍ നിന്ന് ചാടി മരിച്ചു. ആലപ്പുഴ കോടതിയില്‍ കൊണ്ടുവന്ന ശേഷം തിരികെ തിരുവനന്തപുരം സെൻട്രല്‍ ജയിലിലേയ്ക്ക് പോകുന്ന വഴിയാണ് ട്രെയിനില്‍ നിന്ന് ചാടിയത്. ഉച്ചയ്ക്ക് 2.50നാണ് സംഭവം.
മൂത്രം ഒഴിക്കാൻ വേണ്ടിയെന്ന് പറഞ്ഞാണ് ഇയാള്‍ പോയത്. പിന്നാലെ രണ്ട് പൊലീസുകാരെ തള്ളി മാറ്റി ട്രാക്കിലേക്ക് ചാടുകയായിരുന്നു. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഇക്കഴിഞ്ഞ ജൂണ്‍ ഏഴിന് രാത്രിയാണ് പിതാവായ ശ്രീമഹേഷ് പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്രയെ (6) മഴു ഉപയോഗിച്ച് കൊലപ്പെടുത്തിയത്. ബഹളം കേട്ട് തൊട്ടടുത്ത വീട്ടില്‍ നിന്ന് മഹേഷിന്റെ അമ്മ സുനന്ദ ഓടിയെത്തിയപ്പോള്‍ കണ്ടത് വെട്ടേറ്റ് സോഫയില്‍ കിടക്കുന്ന നക്ഷത്രയെ ആണ്. ബഹളം വച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെയും ഇയാള്‍ ആക്രമിച്ചിരുന്നു. സമീപവാസികളെയും മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തു.