ചിക്കമകളൂരുവില്‍ യുവാവ് ഭാര്യയെ സയനൈഡ് കലര്‍ത്തിയ ആഹാരം നല്‍കി കൊന്നു. ഗോണിബീഡു പൊലീസ് സ്റ്റേഷൻ പരിധിയിലെ ദേവവൃന്ദ ഗ്രാമത്തില്‍ വി.എൻ. ദര്‍ശന്റെ ഭാര്യ സ്വേതയാണ് (25) കൊല്ലപ്പെട്ടത്. 28കാരനായ ദര്‍ശനെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ദര്‍ശനും സ്വേതയും മൂന്നു വര്‍ഷം മുമ്ബ് പ്രേമിച്ച് വിവാഹിതരായതാണ്. ഈയിടെ യുവാവും മറ്റൊരു യുവതിയും പ്രണയത്തിലായി. ഇത് മനസ്സിലാക്കിയ സ്വേത ഭര്‍ത്താവിന്റെ കാമുകിയെ വിളിച്ച് വിരട്ടുകയും ബന്ധം തുടരരുതെന്ന് താക്കീത് നല്‍കുകയും ചെയ്തു.
ഇതറിഞ്ഞ ദര്‍ശൻ ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി ഭാര്യക്ക് നല്‍കുകയായിരുന്നു. ആത്മഹത്യ, ഹൃദയാഘാതം എന്നിങ്ങനെ ഭാര്യയുടെ മരണം സംബന്ധിച്ച് കളവ് പറഞ്ഞ് നാട്ടുകാരെയും രക്ഷിതാക്കളെയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു.