കോട്ടയം: നവ കേരള സദസിന്റെ പ്രധാന ലക്ഷ്യം പരാതി സ്വീകരിക്കലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലാ മണ്ഡലത്തിലെ നവ കേരള സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാര്‍ അവഗണന, സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ ഇനി ചെയ്യാനുള്ള കാര്യങ്ങള്‍ എന്നിവ ജനങ്ങളെ അറിയിക്കാനാണ് നവകേരള സദസെന്ന് പറഞ്ഞ മുഖ്യമന്ത്രി, നവകേരള സദസ് പരാതി നല്‍കാനുള്ള വേദിയാണെന്ന് പറഞ്ഞ സ്വാഗത പ്രാസംഗകൻ തോമസ് ചാഴിക്കാടൻ എംപിയെ വിമര്‍ശിച്ചു. ഇതില്‍ വരുന്നവര്‍ക്ക് പരാതിയുണ്ടെങ്കില്‍ നല്‍കാമെന്നും പരാതികള്‍ നല്‍കാൻ വേറെയും വഴികളുണ്ടെന്നും പറഞ്ഞ മുഖ്യമന്ത്രി വേദി ഏതെന്ന് തോമസ് ചാഴിക്കാടൻ എംപി ശരിക്ക് മനസിലാക്കിയിട്ടില്ലെന്ന് പറഞ്ഞു. അത് നിര്‍ഭാഗ്യകരമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന്റെ സാമ്ബത്തിക സ്വയംഭരണത്തില്‍ ഇടപെടുകയാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നത് തടയുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശം. കേന്ദ്ര സര്‍ക്കാരിന്റെ നീക്കം സംസ്ഥാനത്ത് ഗുരുതരമായ സാമ്ബത്തിക പ്രതിസന്ധി ഉണ്ടാക്കുകയാണ്. വായ്‌പ എടുക്കുന്നത് ഖജനാവില്‍ സൂക്ഷിക്കാനല്ല. അത് വിവിധ പദ്ധതികള്‍ക്ക് ചെലവഴിക്കാനാണ്. ഇത് സംസ്ഥാനത്ത് വലിയ സാമ്ബത്തിക ചലനം ഉണ്ടാക്കും. സാമ്ബത്തിക ചലനം തടയുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശം. ന്യൂനപക്ഷമെന്നാല്‍ ആര്‍എസ്‌എസിന് രാജ്യത്ത് പറ്റാത്തവരാണ്. നല്ല വര്‍ത്തമാനം പറഞ്ഞു വന്ന ആര്‍എസ്‌എസിന്റെ തനി സ്വഭാവം മണിപ്പൂര്‍ വന്നപ്പോള്‍ എല്ലാവര്‍ക്കും മനസിലായെന്നും മുഖ്യമന്ത്രി കോട്ടയത്ത് പറഞ്ഞു.