മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ മരുമകളും എച്ച് ഡി രേവണ്ണയുടെ ഭാര്യയുമായ ഭവാനി രേവണ്ണയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഭവാനി രേവണ്ണ ഒരു ബൈക്ക് യാത്രികനെ അധിക്ഷേപിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കാറില്‍ ബൈക്ക് തട്ടിയതിനെ തുടര്‍ന്നാണ് ഭവാനി നിന്ദ്യമായ രീതിയില്‍ യാത്രികനോട് പെരുമാറുന്നത്.
കാറിന് കേടുപാടുകള്‍ വരുത്തുന്നതിന് പകരം ബസിനടിയില്‍ നിന്ന് മരിക്കാൻ ആവശ്യപ്പെടുന്നതാണ് വീഡിയോയിലുള്ളത്. കൂടാതെ അവിടെയുള്ള ആളുകളോട് തട്ടിക്കയറുന്നതും കാണാം. തന്റെ കാറിന് 1.5 കോടി രൂപയാണ് വിലയുണ്ടെന്നും, കാറിനുണ്ടായ കേടുപാടുകള്‍ക്ക് ആരു നഷ്ടപരിഹാരം നല്‍കുമെന്ന് ഭവാനി ചോദിക്കുന്നു. തന്റെ ഒന്നരക്കോടി രൂപ വിലമതിക്കുന്ന കാറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ഭവാനി രേവണ്ണ പറയുന്നുണ്ട്.
ജെഡിഎസ് നേതാവ് ഭവാനി രേവണ്ണയുടെ കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് സൂചന. ഇതിന് പിന്നാലെ ബൈക്ക് യാത്രികനായ ശിവണ്ണയ്‌ക്കെതിരെ ഭവാനി രേവണ്ണയുടെ ഡ്രൈവര്‍ മഞ്ജുനാഥ് പോലീസില്‍ പരാതി നല്‍കി. ബൈക്ക് യാത്രികനെതിരെ പോലീസ് കേസെടുത്തു. മൈസൂര്‍ ജില്ലയിലെ സാലിഗ്രാമ പോലീസ് സ്റ്റേഷനില്‍ ബൈക്ക് യാത്രികനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.