പഴയങ്ങാടിയിൽ കരിങ്കാടി പ്രതിഷേധം നടത്തിയവരെ മർദ്ദിച്ച ഡിവൈഎഫ്ഐ നടപടിയെയും പിന്തുണച്ച മുഖ്യമന്ത്രിയെയും വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ഡിവൈഎഫ്ഐക്കാരുടെ രക്ഷാദൗത്യ പ്രവർത്തനം ഇതാണോയെന്നും തല അടിച്ചു പൊളിക്കുന്നത് ആണോ രക്ഷാപ്രവർത്തനമെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ തോന്നിവാസത്തിനെതിരെ ഇനിയും തെരുവിൽ ഇറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
പോലീസ് വധശ്രമത്തിനു കേസ് എടുത്തതിനെയാണ് മുഖ്യമന്ത്രി രക്ഷാപ്രവർത്തനം എന്ന് പറയുന്നത്. ഗോപാൽ സേനയെന്ന പോലെ വിജയൻ സേനയുമായി പിണറായി വിജയൻ തെരുവിൽ ഇറങ്ങിയാൽ നേരിടും. ഡിവൈഎഫ്ഐയെ ഇനി വിജയൻ സേനയെന്ന് വിളിച്ചാൽ മതി. വിജയൻ സേനയെന്ന വാനര സേനയെ തുരത്തും. യൂത്ത് കോണ്ഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തകരുടെ പരാതിയും ആശങ്കയും സംഘടന കേൾക്കും. ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രശ്നം സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും രാഷ്ട്രീയ നിറം ചാർത്തി നടപടികളുമായി മുന്നോട്ട് പോയാൽ അതിനെ പ്രതിരോധിക്കുമെന്നും സംഘടനയുടെ സംസ്ഥാന പ്രസിഡന്റായ രാഹുൽ പറഞ്ഞു. വാടിക്കൽ രാമകൃഷ്ണൻ കൊല്ലപ്പെട്ടത് രക്ഷാപ്രവർത്തനത്തിന് ഇടയാണെന്ന് ഇപ്പോൾ ബോധ്യപ്പെട്ടുവെന്ന് പറഞ്ഞ് അദ്ദേഹം പിണറായി വിജയൻ രക്ഷാപ്രവർത്തനെത്തിയത് കൊണ്ടാണ് കൊല്ലപ്പെട്ടതെന്നും പറഞ്ഞു.