വാട്സാപ്പ് വഴിയോ മറ്റ് സമൂഹമാധ്യമങ്ങള്‍ വഴിയോ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയക്കുന്നത് കുറ്റകരമാക്കി സൗദി അറേബ്യയും കുവൈറ്റും. സൗദിയിലും കുവൈറ്റിലും ഹാര്‍ട്ട് ഇമോജി അയക്കുന്നവരെ ഇനി ജയിലിലടക്കും. കുറ്റം ചെയ്തതായി കണ്ടെത്തിയാല്‍ രണ്ടു മുതല്‍ അഞ്ചു വര്‍ഷം വരെ തടവും ഒരു ലക്ഷം സൗദി റിയാല്‍ പിഴയും ലഭിക്കും.
ഹാര്‍ട്ട് ഇമോജി അയക്കുന്നത് പീഡനം ആയാണ് സൗദിയില്‍ കണക്കാക്കുന്നത്. നിയമലംഘനം ആവര്‍ത്തിക്കുമ്ബോള്‍ പിഴത്തുക 300,000 സൗദി റിയാലായി ഉയരുകയും അഞ്ചുവര്‍ഷം തടവ് ശിക്ഷയും ലഭിക്കും.ഓണ്‍ലൈന്‍ സംഭാഷണങ്ങളില്‍ ഉപയോഗിക്കുന്ന ചില ചിത്രങ്ങള്‍ക്കും പദപ്രയോഗങ്ങള്‍ക്കും എതിരെ കേസ് ഫയല്‍ ചെയ്താല്‍ അത് പീഡന പരാതിയില്‍ ഉള്‍പ്പെടുമെന്ന് സൗദി അറേബ്യയിലെ ആന്റി ഫ്രോഡ് അസോസിയേഷന്‍ അംഗം അല്‍ മൊതാസ് കുത്ബി അറിയിച്ചു.
കുവൈത്തില്‍ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം തടവും 2000 കുവൈത്ത് ദിനാര്‍ പിഴയുമാണ് ശിക്ഷയെന്ന് കുവൈത്ത് അഭിഭാഷകന്‍ ഹയാ അല്‍ ഷലാഹി പറഞ്ഞു. ഇനിമുതൽ ഹാർട്ട് ഇമോജി അയച്ചാൽ പീഡന കുറ്റത്തിന്റെ പരിധിയിൽ വരും എന്നുള്ളത് ആശ്ചര്യകരമായ ഒരു വാർത്തയായിട്ടാണ് ലോകം കാണുന്നത്.