ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് കുടുംബശ്രീ വയനാട് ജില്ലാ പ്രോഗ്രാം മാനേജറെ പുറത്താക്കി. നീലേശ്വരം സ്വദേശി പിവി തതിലേഷിനെതിരെയാണ് സംസ്ഥാന കുടുംബശ്രീ മിഷന്‍റെ നടപടി. പടന്ന സ്വദേശിയും ജില്ലയിലെ കുടുബശ്രീ ബസാറിലെ ജീവനക്കാരിയുമായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി.
ഓഗസ്റ്റിലാണ് കേസിനാസ്‌പദമായ സംഭവം. അന്ന് കാസര്‍കോട് ജില്ല പ്രോഗ്രാം മാനേജറായി പ്രവര്‍ത്തിക്കുകയായിരുന്ന ഇയാള്‍ കുടുബശ്രീ ബസാറില്‍ എത്തിയപ്പോഴാണ് യുവതിയെ പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിന് പിന്നാലെ യുവതി കുടുംബശ്രീ സംസ്ഥാന മിഷന് പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് തതിലേഷിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയിരുന്നു.
യുവതിയുടെ പരാതിയില്‍ കുടുംബശ്രീയുടെ ഇന്‍റേണല്‍ കംപ്ലയ്‌ന്‍റ് കമ്മിറ്റി അന്വേഷണം നടത്തി. അന്വേഷണങ്ങള്‍ക്കൊടുവില്‍ തതിലേഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെയാണ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഇയാൾക്കെതിരെ പോലീസ് കേസ് ഉൾപ്പെടെയുള്ള തുടർനടപടികൾ ഉണ്ടാകുമോ എന്ന് വ്യക്തമല്ല.