മന്ത്രി പങ്കെടുത്ത ചടങ്ങിനെത്താത്തതിന് പിഴയൊടുക്കാൻ കുടുംബശ്രീ അംഗങ്ങള്‍ക്ക് നിര്‍ദേശം. പുനലൂര്‍ നഗരസഭയിലെ ഇൻഡോര്‍ സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങള്‍ 100 രൂപ പിഴയായി നല്‍കണമെന്നാണ് നിര്‍ദേശം. സി ഡി എസ് ഭാരവാഹികളാണ് പിഴയടക്കാൻ നിര്‍ദേശം നല്‍കിയത്.
കായിക മന്ത്രി അബ്ദുറഹ്മാൻ പങ്കെടുത്ത പുനലൂര്‍ ഇൻഡോര്‍ സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനച്ചടങ്ങിലും അനുബന്ധയോഗങ്ങളിലും കുടുംബശ്രീ അംഗങ്ങളുടെ എണ്ണം കുറഞ്ഞതാണ് സിഡിഎസ് ഭാരവാഹികളെ ചൊടിപ്പിച്ചത്. ഇതുസംബന്ധിച്ച ശബ്ദ സന്ദേശം പുറത്തുവന്നു. മുൻ കൗണ്‍സിലര്‍ സരോജ ദേവി, മുനിസിപ്പല്‍ സി ഡി എസ് വൈസ് ചെയര്‍പേഴ്സണ്‍ ഗീതാ ബാബു എന്നിവരുടെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. എന്നാല്‍, ശബ്ദരേഖ പുറത്തുവന്നിട്ടും ഇത്തരമൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് അധികൃതരുടെ പ്രതികരണം.
മന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ എത്തിയില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന ഭീഷണി ഇതാദ്യമല്ല. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് പഴകുറ്റി പാലത്തിന്റെ ഉദ്ഘാടന സമയത്തും സമാനമായ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. മന്ത്രി റിയാസ് പങ്കെടുക്കുന്ന ചടങ്ങില്‍ വന്നില്ലെങ്കില്‍ 100 രൂപ പിഴ ഈടാക്കുമെന്ന് വാര്‍ഡ് മെംബര്‍ കുടുംബശ്രീ അംഗങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ച ശബ്ദസന്ദേശമാണ് അന്ന് പുറത്തുവന്നത്.